ശ്രീറാമിന് കടുത്ത മാനസിക സമ്മര്‍ദ്ദമെന്ന് മെഡിക്കല്‍ ബോര്‍ഡ്

തിരുവനന്തപുരം: തലസ്ഥാനത്ത് മാദ്ധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡിലായ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന നിഗമനത്തിലെന്ന് മെഡിക്കല്‍ ബോര്‍ഡ്. നിലവില്‍ ശ്രീറാമിനെ ട്രോമ ഐ.സി.യു വില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുറമെ കാര്യമായ പരിക്കുകളില്ലെന്നും എന്നാല്‍ ആന്തരിക പരിശോധനകളുടെ ഫലം കാത്തിരിക്കുകയാണെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. ഇന്നലെ രാത്രി 9.30 ഓടെയാണ് ശ്രീറാമിനെ കിംസ് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍കോളേജ് പോലീസ് സെല്ലില്‍ എത്തിച്ചത് . പിന്നീട് രാത്രി 11 ഓടെ സര്‍ജിക്കല്‍ ഐ.സി.യു വിലേക്കും ഇന്ന് രാവിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ഐ.സി.യു വിലേക്കും മാറ്റുകയായിരുന്നു. കേസില്‍ പോലീസിന്റെ ഭാഗത്ത് നിന്നും കനത്ത വീഴ്ച്ച പറ്റിയെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ശ്രീറാമിന്റെ അറസ്റ്റിലെയും ആശുപത്രിയിലെയും നാടകീയത തുടരുന്നത്.