പിഎസ്‌സി പരീക്ഷ ക്രമക്കേട്; റാങ്ക് ലിസ്റ്റ് തന്നെ റദ്ദാക്കിയേക്കുമെന്നും സൂചന

യൂണിവേഴ്സിറ്റി വധശ്രമക്കേസില്‍ പ്രതികളായ എസ്എഫ്ഐ മുന്‍ നേതാക്കള്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായി പിഎസ്സിയുടെ പരിശോധന റിപ്പോര്‍ട്ട് പുറത്തെത്തിയതിനു പിന്നാലെ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കുമെന്ന് സൂചന.

മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നിസാമിനെയും പരീക്ഷാ തട്ടിപ്പ് കേസിലും പ്രതി ചേര്‍ക്കുമെന്നാണ് സൂചന. ഇതിനു പുറമേ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് തന്നെ റദ്ദാക്കിയേക്കുമെന്നും സൂചനകളുണ്ട്.

യൂണിവേഴ്സിറ്റി വധശ്രമക്കേസിലെ പ്രതികളായ എസ്എഫ്ഐ നോക്കളെ പിഎസ്സി റാങ്ക് പട്ടികയില്‍ നിന്നും പുറത്താക്കി. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളും അഖില്‍ വധശ്രമക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെയാണ് പിഎസ്സിയുടെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും നീക്കീയത്. ഇവര്‍ മൂന്ന് പേരും സാങ്കേതികമായി പരീക്ഷ തട്ടിപ്പ് നടത്തിയെന്ന് പിഎസ്സി സ്ഥിരീകരിച്ചു.

പിഎസ്സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് എസ്എഫ്ഐ നേതാക്കള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടാക്കാമെന്ന സംശയം ബലപ്പെടുത്തുന്നതെന്ന് ഇതു സംബന്ധിച്ച അറിയിപ്പില്‍ പറയുന്നു. പരീക്ഷസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്എംഎസായി ലഭിച്ചുവെന്നാണ് നിഗമനം.

അത് കൂടാതെ പിഎസ്സി ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത് എന്ന സംശയവും ഉയരുന്നുണ്ട്.യൂണിവേഴ്സിറ്റി കോളേജിലെത്തിയ ശേഷം അധ്യാപകരുടെ സഹായത്തോടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയിരിക്കാനുള്ള സാധ്യതയാണ് പിഎസ്സി വിജിലന്‍സ് തള്ളിക്കളയുന്നില്ല. ചോദ്യപേപ്പര്‍ വാട്സാപ്പ് വഴി മൂവര്‍ക്കും ലഭിച്ചിരിക്കാം എന്ന നിഗമനത്തിലാണ് വിജിലന്‍സ് സംഘം ഇപ്പോള്‍. കേരള പൊലീസിന്റെ സൈബര്‍ വിഭാഗവുമായി സഹകരിച്ചാണ് പിഎസ്സി വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയത്. മൊബൈല്‍ ഫോണ്‍ സ്മാര്‍ട്ട് വാച്ചുമായി കണക്ട് ചെയ്ത് തട്ടിപ്പ് നടത്തിയിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.