വയനാട്: ഒരു നാടിനെ വേരോടെ പിഴുതെടുത്ത് ഒലിച്ചിറങ്ങിയ മലവെള്ളപ്പാച്ചിലില്‍ നിരവധി ജീവനുകള്‍ നഷ്ടമായപ്പോള്‍, മണ്ണിനടിയില്‍ പ്രളയാവശിഷ്ടങ്ങള്‍ക്കിയില്‍ ജീവന്‍റെ തുടിപ്പുള്ള ഒരാളെ കണ്ടെത്തി. ഇരുപത്തിനാല് മണിക്കൂര്‍ മണ്ണിനടിയിൽ കിടന്ന ആളെയാണ് രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്തത്. ഇയാളെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ടോടെയാണ് മേപ്പാടി പുത്തുമലയിൽ നാടിനെ മുഴുവന്‍ നടുക്കിയ വന്‍ ദുരന്തം ഉണ്ടായത്.പ്രദേശത്തെ നിരവധി വീടുകളും ആരാധനാലയങ്ങളുമെല്ലാം ദുരന്തത്തില്‍ ഒലിച്ചുപോയി. മണിക്കൂറുകൾ പരിശ്രമിച്ചാണ് രക്ഷാ പ്രവര്‍ത്തകര്‍ പുത്തുമലയിലേക്ക് എത്തിയത്. ഇതിനകം എട്ട് മൃതദേഹം പ്രളയാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോഴും ശക്തമായ മഴതുടരുകയാണ്. മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടി 50 ലധികം പേരെ കാണാതായി. ഇന്നലെ വൈകിട്ടുണ്ടായ ഉരുള്‍പൊട്ടലില്‍ മുപ്പതോളം വീടുകളാണ് തകര്‍ന്നത്.