എയര്‍സെല്‍-മാക്‌സിസ് കേസ്: ചിദംബരത്തിനും കാര്‍ത്തിക്കും മുന്‍കൂര്‍ ജാമ്യം

ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് കേസില്‍ പി. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സി.ബി.ഐ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് ജാമ്യം. കാര്‍ത്തി ചിദംബരത്തിനും പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

ഒരു ലക്ഷം രൂപ വീതം കെട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടാണ് ഡല്‍ഹി റോസ് അവന്യൂ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ എതിര്‍പ്പ് മറികടന്നാണു കോടതി നടപടി.

മാക്‌സിസിന്റെ അനുബന്ധ സ്ഥാപനമായ ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് സര്‍വീസസ് ഹോള്‍ഡിങ്‌സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭിക്കാന്‍, അന്നു ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടെന്നാണു കേസ്. 600 കോടി രൂപയുടെ നിക്ഷേപത്തിനു മാത്രമേ അനുമതി നല്‍കാന്‍ ധനമന്ത്രിക്ക് അധികാരമുള്ളൂ. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ് ഇതില്‍ക്കൂടുതലുള്ള ഇടപാടുകള്‍ക്ക് അനുമതി നല്‍കേണ്ടത്. ഈ ചട്ടം മറികടന്നാണ് 3,500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നല്‍കിയതെന്നാണ് സി.ബി.ഐയുടെ വാദം.