ഡല്‍ഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ച് ചിദംബരം

ന്യൂഡല്‍ഹി : ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം ഡല്‍ഹി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസില്‍ റിമാന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ച ഉത്തരവിനെ ചോദ്യം ചെയ്താണ് ചിദംബരം ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഈ മാസം പത്തൊന്‍പത് വരെ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയും.

കേസില്‍ ചിദംബരത്തിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷിതമായതും സൗകര്യങ്ങളുള്ളതുമായ ജയില്‍മുറി അനുവദിക്കണമെന്ന ചിദംബരത്തിന്റെ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍, ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.

ഓഗസ്റ്റ് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയ എന്ന കമ്പനിക്ക് വിദേശ ഫണ്ട് ലഭിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭ്യമാക്കുന്നതിന് അനധികൃതമായി പി ചിദംബരം ഇടപെട്ടെന്നാണ് കേസ്.