എം.കുഞ്ഞിമൂസ അന്തരിച്ചു

കോഴിക്കോട്‌: പ്രശസ്ത മാപ്പിളപാട്ട് ഗായകന്‍ എം. കുഞ്ഞിമൂസ അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വടകരയിലായിരുന്നു അന്ത്യം. അക്കിത്തം, ജി ശങ്കരക്കുറിപ്പ്, തിക്കോടിയന്‍, ശ്രീധരനുണ്ണി, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ രചനകള്‍ക്ക് സംഗീതം നല്‍കിയായിരുന്നു മൂസ ശ്രദ്ധേയനായത്. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍പാട്ട്,ബദറുല്‍ മുനീര്‍ ,ഹുസുനുല്‍ ജമാല്‍ പുതിയ ശൈലിയില്‍ ചിട്ടപ്പെടുത്തി ജനകീയമാക്കി മാറ്റിയത് കുഞ്ഞിമൂസയായിരുന്നു.

1970-80 കാലഘട്ടങ്ങളില്‍ ബ്രഹ്മാനന്ദന്‍, പി ലീല, മച്ചാട് വാസന്തി, ഉദയഭാനു, ഗോകുലബാലന്‍ എന്നിവര്‍ക്കൊപ്പം ആകാശവാണിയുടെ സ്ഥിരം ഗായകനായിരുന്നു അദ്ദേഹം.2000ല്‍ കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ കുഞ്ഞിമൂസയെ ആദരിച്ചിരുന്നു.

മാപ്പിളപ്പാട്ട് ഗായകന്‍ താജുദ്ദീന്‍ വടകര മകനാണ്. കുഞ്ഞിമൂസ രചിച്ച പാട്ടായ നെഞ്ചിനുള്ളില്‍ നീയാണ് എന്ന പാട്ട് പാടിയാണ് മകന്‍ താജുദീന്‍ വടകര മാപ്പിളപ്പാട്ട് രംഗത്ത് ശ്രദ്ധേയനായത്.