ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല സജീവ ചര്‍ച്ചാ വിഷയമാക്കും: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല സജീവ ചര്‍ച്ചാ വിഷയമാക്കുമെന്ന് കുമ്മനം രാജശേഖരന്‍.

ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്ന പ്രധാന വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നു തന്നെയാണ് ശബരിമല വിഷയവും. അതേസമയം ഒരു തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം ശബരിമല വിഷയം മാത്രം വച്ച് പ്രചരണം നടത്താന്‍ കഴിയില്ല. കൃത്യമായ ഒരു മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത് – കുമ്മനം പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിലും ശബരിമല ഒരു പ്രധാന പ്രചാരണ വിഷയമായിരുന്നു. സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചില്ല എങ്കില്‍പോലും വോട്ടില്‍ 16 ശതമാനത്തോളം വര്‍ധനവുണ്ടായിരുന്നു. നിരവധി ഘടകങ്ങള്‍ കൂടിച്ചേര്‍ന്നപ്പോള്‍ ലഭിച്ച ഫലമാണത്. പല വിഷയങ്ങളിലും സര്‍ക്കാരിനും പ്രതിപക്ഷത്തിനും എതിരേ ഉണ്ടായ ജനങ്ങളുടെ വികാരങ്ങളായിരുന്നു വോട്ടു വര്‍ധനവിന്റെ പ്രധാന കാരണം – കുമ്മനം പറഞ്ഞു.

ഒന്നോ രണ്ടോ വിഷയങ്ങളല്ല ജനങ്ങളെ ബാധിക്കുന്ന എല്ലാ തരം പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടണം എന്നതാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം. അത്തരം ചര്‍ച്ചകളുടെ ഭാഗമായി നടത്തുന്ന പ്രചാരണങ്ങളുടെ ഫലമായി ജനങ്ങള്‍ നടത്തുന്ന ഒരു വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നത്.

അതേസമയം മഞ്ചേശ്വരത്തെയും കോന്നിയിലേയും എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട് പൊള്ളയാണെന്നും കുമ്മനം പറഞ്ഞു. കൂടാതെ വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കഴക്കൂട്ടത്ത് നിന്ന് ഒഴിവാക്കാന്‍ വേണ്ടിയാണെന്നും പ്രതിയോഗിയെ വെട്ടാനാണ് കടകംപള്ളി സുരേന്ദ്രന്‍ ശ്രമിക്കുന്നതെന്നും കുമ്മനം രാജശേഖന്‍ ആരോപിച്ചു. കടകംപള്ളി നടത്തിയത് അദ്ദേഹത്തിന്റെ സ്ഥാനം സുരക്ഷിതമാക്കാനുള്ള ഹീനമായ നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.