ജോളിയുള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോഴിക്കോട്: കൂടത്തായി കേസിലെ ജോളിയുള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന പ്രതികളുടെ റിമാന്‍ഡ്കാലാവധി നവംബര്‍ രണ്ടുവരെ നീട്ടുകയും ചെയ്തു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ പ്രതികളെ മൂന്ന് പേരെയും കോഴിക്കോട് ജയിലിലേക്ക് തന്നെ തിരിച്ചയച്ചു.

അതേസമയം കോടതി നടപടികള്‍ക്കിടെ ജോളിയുടെ അഭിഭാഷകന്‍ ആളൂരിനെതിരെ ബാര്‍ കൗണ്‍സില്‍ രംഗത്തുവന്നു. ജോളിയെ കബളിപ്പിച്ചുകൊണ്ട് വക്കാലത്ത് സ്വന്തമാക്കുകയായിരുന്നു ആളൂരെന്ന് താമരശ്ശേരി ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ കോടതിക്ക് മുമ്പാകെ പറഞ്ഞു. ഇത് ധാര്‍മികതയ്ക്ക് വിരുദ്ധമാണെന്നും ബാര്‍ കൗണ്‍സില്‍ കോടതിയ്ക്ക് മുമ്പാകെ വ്യക്തമാക്കി. സൗജന്യമായി നിയമ സഹായം നല്‍കേണ്ടത് ബാര്‍ കൗണ്‍സില്‍ നല്‍കുന്ന അംഗങ്ങളുടെ പട്ടികയില്‍ നിന്നാണ്. പുറത്തുനിന്നുള്ള ഒരാള്‍ക്ക് പ്രതികള്‍ക്ക് സൗജന്യ സേവനം നല്‍കാനാകില്ല. ആളൂര്‍ പട്ടികയില്‍ ഇല്ലാത്ത ആളാണെന്നും അതിനാല്‍ ആളൂരിന്റെ വക്കാലത്ത് പുനപരിശോധിക്കണമെന്നും ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ജോളിയുടെ അഭിഭാഷകരും രംഗത്തെത്തി.

എന്നാല്‍ ജോളി വിദ്യാഭ്യാസമുള്ളയാളാണെന്നും ജോളി ഇക്കാര്യത്തില്‍ പരാതി ബോധിപ്പിച്ചാല്‍ പരിഗണിക്കാമെന്നും കോടതി പറഞ്ഞു.