ഹിന്ദു മഹാസഭ നേതാവിന്റെ കൊലപാതകം; അഞ്ച് പേര്‍ അറസ്റ്റില്‍

ലക്‌നോ: ഹിന്ദു മഹാസഭ നേതാവായ കമലേഷ് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ അറസ്റ്റില്‍. മൂന്ന് പേര്‍ ഗുജറാത്തിലും രണ്ട് പേര്‍ യുപിയിലെ ബിജിനോറിലുമാണ് അറസ്റ്റിലായതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി സിംഗ് പറഞ്ഞു.

മൗലാന മുഹ്‌സിന്‍ ശൈഖ്, റാഷിദ് അഹമ്മദ് പത്താന്‍, ഫൈസാന്‍ എന്നിവരാണ് ഗുജറാത്തില്‍ അറസ്റ്റിലായത്. ഇരു സംസ്ഥാനങ്ങളിലേയും പോലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയതെന്നും സിംഗ് പറഞ്ഞു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ കേസിലെ മറ്റ് പ്രതികളെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കേസില്‍ തീവ്രവാദ ബന്ധമുള്ളതായി ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

അതേസമയം തിവാരിയുടെ മരണത്തില്‍ ലഖ്നൗവിലെ ബിജെപി നേതാവ് ശിവ് കുമാര്‍ ഗുപ്തയ്ക്ക് പങ്കുണ്ടെന്നാരോപിച്ച് തിവാരിയുടെ അമ്മ രംഗത്ത് വന്നിരുന്നു.

സ്ഥലത്തെ ഒരു ക്ഷേത്രത്തിന്റെ പ്രസിഡന്റായ ശിവ് കുമാര്‍ ഗുപ്ത അതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ മകനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും അതുകൊണ്ട് ഈ കൊലപാതകത്തിന് പിന്നിലും ഗുപ്ത തന്നെയാണെന്ന് ഉറപ്പാണെന്നുമാണ് കമലേഷ് തിവാരിയുടെ അമ്മയുടെ ആരോപണം.