മോനെ, നിന്റെ മുന്നിൽ ഞാൻ തോറ്റിരിക്കുന്നു: നടി സീനത്ത്

മലയാള സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് സീനത്ത്. ഒട്ടേറെ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള ഈ നടി 1990 കൾ മുതൽ മലയാള സിനിമയിൽ സജീവമാണ്. കോമഡി റോളുകളും സപ്പോർട്ടിങ് റോളുകളും ചെയ്തിട്ടുള്ള ഈ നടി ഒട്ടേറെ നെഗറ്റീവ് ടച്ചുള്ള വേഷങ്ങളും അമ്മ വേഷങ്ങളും ചെയ്‌തും കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ മകനെ അഭിനന്ദിച്ചു കൊണ്ട് ഈ നടി എഴുതിയ ഒരു കുറിപ്പാണു സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. സിനിമയുടെ പിന്നാലെ നടന്നു ക്യാമറയും എടുത്തു മുംബൈക്ക് പോയ തന്റെ മകൻ താൻ ഒരുപാട് നിരുത്സാഹപ്പെടുത്തിയിരുന്നു എന്നും എന്നാൽ അത് തെറ്റാണെന്നു ഇപ്പോൾ തനിക്കു ബോധ്യപ്പെട്ടു എന്നും ഈ നടി പറയുന്നു. ഇപ്പോൾ ഈ നടിയുടെ മകൻ നിതിൻ അനിൽ ഒരുക്കിയ ആ തിങ് ഓഫ് മാജിക് എന്ന ചിത്രം മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഒട്ടേറെ പ്രശംസകൾ നേടിയെടുക്കുകയാണ്.

സീനത്തിന്റെ വാക്കുകൾ ഇങ്ങനെ, “മോനെ, നിന്റെ മുന്നിൽ ഞാൻ തോറ്റിരിക്കുന്നു. എന്റെ മകൻ നിതിന്റെ കന്നി ചിത്രമായ എ തിങ് ഓഫ്‌ മാജിക്‌ ” മറാത്തി സിനിമ, ഇപ്പോൾ നടക്കുന്ന മുംബൈ ചലച്ചിത്രമേളയിൽ വിജയം കൈവരിച്ചു എന്നറിഞ്ഞപ്പോൾ സന്തോഷം മാത്രമല്ല എനിക്ക് അത്ഭുതം കൂടി ഉണ്ടായി. കൂട്ടത്തിൽ ചെറിയ ഒരു കുറ്റബോധവും. ഞാൻ ഒരിക്കലും കരുതിയില്ല ഇത്രയും വിജയിക്കും എന്ന്.
അവനും സുഹൃത്തുക്കളും ഒരു ക്യാമറയും തൂക്കി വണ്ടി കയറുന്നു മഹാരാഷ്രയിലേക്കു സിനിമ എടുക്കാൻ. അതും ചെറീയ ഒരു എമൗണ്ടുമായി. ഞാൻ അവനെ ശെരിക്കും നിരുത്സാഹപ്പെടുത്തി.. ഇതൊന്നും നടക്കാത്ത കാര്യമാണ്. നീ വിചാരിക്കുന്നപോലെ അത്ര എളുപ്പമല്ല സിനിമ എടുക്കൽ. പെട്ടെന്ന് വല്ല ജോലിയിലും കയറാൻ നോക്ക്. അല്ലെകിൽ തുടർന്നു പഠിക്കു. സിനിമ തലയ്ക്കു പിടിച്ചാൽ ശെരിയാവില്ല ആൺകുട്ടികകൾക്കു ജോലി വേണം. എന്നൊക്കെ പറഞ്ഞു അവനെ നിരന്തരം ശല്യപ്പെടുത്തികൊണ്ടിരുന്നു.

അവസാനം അവൻ എനിക്ക് വാക്ക് തന്നു, മമ്മാ ഞാൻ ഈ ഒരു സിനിമ ചെയ്യട്ടെ അത് കഴിഞ്ഞു എന്താന്നു വച്ചാൽ ചെയ്യാം. അതുവരെ എനിക്ക് സമയം തരണം. അപ്പോഴും ഞാൻ വിട്ടില്ല. ശരി എത്ര സമയം എടുക്കും? ഉത്തരം പെട്ടെന്ന് വന്നു. ഒരു ആറുമാസം. സിനിമ വിജയിച്ചില്ലെകിൽ? തുടർന്നു പഠിക്കാനോ ജോലിക്കോ, എന്താന്നു വച്ചാൽ ചെയ്യാം. പക്ഷെ അതുവരെ എന്നെ ഫ്രീ ആക്കി വിടണം. മനസ്സില്ലാ മനസ്സോടെ ഞാൻ സമ്മതം മൂളി. എന്റെ അടുത്ത ചോദ്യം, അതിന്നു പൈസ ആര് തരും. അവന്റ പപ്പാ കൊടുക്കുന്ന പോക്കറ്റ് മണി മാത്രമാണ് ബാങ്കിൽ ഉള്ളത്. അതൊക്കെ ഞാൻ ഉണ്ടാക്കും. നീയോ? ഞാൻ ചിരിച്ചു. മമ്മയെക്കൊണ്ട് ഇതൊക്കെ ഞാൻ മാറ്റി പറയിക്കും നോക്കിക്കോ. അങ്ങിനെ ഒരിക്കൽ പറഞ്ഞു മമ്മാ അടുത്ത ആഴ്ച ഞാൻ പോകുന്നു കേട്ടോ. എങ്ങോട്ട്? ഷൂട്ടിങ് തുടങ്ങണം. ഷൂട്ടിങ്ങോ? എനിക്കൊന്നും മനസ്സിലായില്ല.അവൻ പഠിച്ചത് മീഡിയ സ്റ്റഡീസിൽ ജേണലിസം ആണ്. നന്നായി എഴുതും. വീട്ടിൽ ഇരുന്നു ചില ഫ്രീലാൻസ് എഴുത്തുകൾ ഒക്കെ തുടങ്ങിയിരുന്നു. കിട്ടുന്ന പൈസ ഒക്കെ കൂട്ടി വച്ചു. ബാങ്കിൽ ചെറുതായി ബാലൻസ് കൂടി തുടങ്ങി. എങ്കിലും സിനിമ എടുക്കാൻ ലക്ഷങ്ങളും കോടികളും ഒക്കെ വേണ്ടേ?

നീ എന്താ ഈ പറയുന്നത് ? ഇതൊക്കെ എടുത്തു തീർക്കാൻ പറ്റുമോ.?
എല്ലാം പറ്റും മമ്മാ. എന്നിട്ട് കഥ എവിടെ? അതൊക്കെ ഉണ്ട്. നിർബന്ധിച്ചപ്പോൾ കഥയുടെ ഒരു ചെറിയ ഭാഗം മാത്രം പറഞ്ഞു തന്നു.
അത്ര സന്തോഷത്തോടെ അല്ലെങ്കിലും ഞാൻ അവനെ യാത്ര അയച്ചു. എന്നാലും ഞാൻ അത്ര കാര്യം ആക്കി എടുത്തില്ല. കുട്ടികൾ അല്ലെ അവർക്കു അവരുടെ ആഗ്രഹത്തിന് കൂടെ നിന്നു കൊടുക്കണമല്ലോ..
സുഹൃത്തുക്കള്‍എല്ലാവരും കൂടി എന്തോ ചെയ്യുന്നു അത്രേ കരുതിയുള്ളൂ..
പക്ഷെ പറഞ്ഞതു പോലെ സിനിമ എടുത്തു തിരിച്ചെത്തി. ഇപ്പോൾ ഇതാ കുട്ടികൾ എടുത്ത സിനിമ മുംബൈ ചലച്ചിത്രമേളയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. മോനെ നീ പറഞ്ഞപ്പോലെ നിന്റെ മുന്നിൽ ഞാൻ തോറ്റിരിക്കുന്നു. സിനിമയോടുള്ള നിന്റെ സമീപനം കണ്ടു ഞാൻ അഭിമാനിക്കുന്നു. എന്റെ മോൻ ഒരുപാട്.. ഒരുപാട്.. ഉയരത്തിൽ എത്തട്ടെ..
എത്ര ഉയരത്തിൽ എത്തിയാലും നിന്റെ കാഴ്ചപാടുകളും പെരുമാറ്റ രീതികളും മാറാതെ.. മാറ്റാതിരിക്കണം. എവിടെയും എപ്പോഴും ഏതു സാഹചര്യത്തിലും നീ നീയായി മാത്രം ഇരിക്കണം . അതുമാത്രം മതി. നിങ്ങളുടെ ഓരോതരുടെയും അനുഗ്രഹം അവനോടൊപ്പം ഉണ്ടാവണം.”