താനൂര്‍ കൊലപാതകം; രണ്ട് പേര്‍ കൂടി പിടിയില്‍, എല്ലാ പ്രതികളും സി.പി.എം പ്രവര്‍ത്തകര്‍

തിരൂര്‍: താനൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ നാലംഗ സംഘത്തിലെ രണ്ടു പേര്‍ പൊലീസ് പിടിയില്‍. അഞ്ചുടിയിലെ മഷ്ഹൂദ്, മുഫീസ് എന്നിവരാണ് പിടിയിലായത്. കേസില്‍ ആകെ നാലു പ്രതികളാണ് ഉള്ളത്. എല്ലാവരും സി.പി.എം പ്രവര്‍ത്തകരാണ്. ഇന്ന് രാവിലെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത അഞ്ചു പേരില്‍ നിന്നാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു വീട്ടില്‍ നിന്ന് സമീപത്തെ പള്ളിയിലേക്ക് ഇശാ നമസ്‌കാരത്തിനായി പോവുന്നതിനിടെ ഇസ്ഹാക്കിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇസ്ഹാക്കിനെ ആക്രമിച്ച ശേഷം സംഘം സമീപത്തെ പള്ളിപ്പറമ്പിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടില്‍ നിന്ന് വാരകള്‍ക്കലെയാണ് ഇസ്ഹാക്കിന് വെട്ടേറ്റത്.ആക്രമണത്തിനു കാരണം രാഷ്ട്രീയപരമാണോ വ്യക്തിവൈരാഗ്യമാണോ എന്നു വ്യക്തമായിട്ടില്ലെന്നും ആറുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍കരീം ‘തത്സമയ’ത്തോട് പറഞ്ഞു. രണ്ട് കൈകളിലും കാലുകളിലും തുരുതുരാ വെട്ടേറ്റതായി ഇന്‍ക്വസ്റ്റിന് നേതൃത്വം നല്‍കിയ താനൂര്‍ സി.ഐ ജസ്റ്റിന്‍ ജോണ്‍ തത്സമയത്തോട് പറഞ്ഞു. ആക്രണത്തില്‍ പ്രതിഷേധിച്ച് ഇന്ന് താനൂര്‍, തിരൂര്‍, തവനൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന് നിയമസഭ മണ്ഡലം പരിധികളില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിച്ചു. അതിനിടെ, മുസ്ലിം ലീ​ഗ് പ്രവർത്തകന്റെ മരണം അനിഷ്ട സംഭവങ്ങളിലേക്ക് വഴിമാറരുതെന്ന അഭ്യർത്ഥനയുമായി ലീ​ഗ്, സി.പി.എം നേതാക്കൾ രംഗത്തെത്തി.
അഞ്ചുടിയിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തെ അപലപിക്കുന്നതായി സി.പി.എം ജില്ലാ സെക്രട്ടറി ഇ.എം മോഹൻദാസ് പ്രസ്താവനയിൽ പറഞ്ഞു. നിഷ്ഠുരമായ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ല. വ്യക്തിപരമായ പ്രശ്‌നങ്ങളും മുൻവൈരാഗ്യവുമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് മനസിലാക്കുന്നത്. പാർട്ടിയുടെ ഏതെങ്കിലും പ്രവർത്തകന് ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടെങ്കിൽ അവരെ സംരക്ഷിക്കില്ല.കുറ്റവാളികൾ ആരായാലും ഉടൻ അറസ്റ്റ് ചെയ്യണം. തീരദേശത്ത് സമാധാനം നിലനിർത്താൻ പ്രവർത്തകർ രംഗത്തിറങ്ങണം. തീരദേശമേഖലയിൽ സംഘർഷം നിയന്ത്രിക്കാനും സമാധാന അന്തരീക്ഷം നിലനിർത്താനും പാർട്ടിയും ലീ​ഗും നടത്തിവരുന്ന കൂട്ടായ പരിശ്രമങ്ങൾക്ക് ദൗർഭാഗ്യകരമായ ഈ സംഭവം വിഘാതമാകരുതെന്നും ജില്ല സെക്രട്ടറി ഇ.എൻ മോഹൻദാസ് അഭ്യർഥിച്ചു. സംഭവത്തിൽ മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തി. പോലീസ് വളരെ പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നും പാർട്ടി പ്രവർത്തകർ പ്രകോപിതരാവാതെ ആത്മസംയമനം പാലിക്കണമെന്നും തങ്ങൾ അഭ്യർത്ഥിച്ചു