അയോധ്യ വിധി: ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനം നവംബര്‍ 26ന് ഉണ്ടാകും

ലക്‌നൗ: അയോധ്യ കേസിലെ വിധി പ്രകാരം അനുവദിച്ചിരിക്കുന്ന അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സുന്നി വഖഫ് ബോര്‍ഡ് നവംബര്‍ 26ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് സൂചന. യുപി സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ ഫറൂഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നവംബര്‍ 13നായിരുന്നു യോഗം തീരുമാനിച്ചിരുന്നത്. ഭൂമി ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ സ്ഥലം ഏറ്റെടുക്കാതിരിക്കുന്നത് തെറ്റായ സന്ദേശം നല്‍കിയേക്കും എന്നതിനാല്‍ ശരിയായ സന്ദേശം നല്‍കുന്ന തീരുമാനമെടുക്കണമെന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലം ഏറ്റെടുത്ത് പള്ളിയോട് ചേര്‍ന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനവും കൂടി പണിയമെന്ന അഭിപ്രായവും ഉയര്‍ന്ന് വരുന്നുണ്ടെന്നും ഫറൂഖി പറഞ്ഞു.കേസിലെ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും വിധി ചോദ്യം ചെയ്യുകയില്ലെന്നും ഫറൂഖി കൂട്ടിച്ചേര്‍ത്തു.