ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ കൊടുകുളഞ്ഞിയില്‍ വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ വിശാഖപട്ടണത്ത് പിടിയിലായി. ബംഗ്ലാദേശ് പൗരന്‍മാരായ ലബാലു, ജുവല്‍ എന്നിവരാണ് പിടിയിലായത്. കേരള പൊലീസ് കൈമാറിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് ആര്‍പിഎഫും റെയില്‍വേ പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
ചൊവ്വാഴ്ച രാവിലെയാണ് ചെങ്ങന്നൂര്‍ പാറച്ചന്തയില്‍ വൃദ്ധ ദമ്പതികളെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാറച്ചന്ത ആഞ്ഞിലിമൂട്ടില്‍ ചെറിയാന്‍ എന്ന കുഞ്ഞുമോന്‍ (75), ഭാര്യ ലില്ലി(68) എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ച ദമ്പതികള്‍ വീട്ടില്‍ ഒറ്റക്കാണ് താമസിക്കുന്നത്. ഇവരുടെ മക്കള്‍ വിദേശത്താണ് ജോലി ചെയ്യുന്നത്.
ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് കൊലപാതക വിവരം പുറം ലോകം അറിയുന്നത്. അടുക്കളയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് ലില്ലിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിന് പിന്നിലെ സ്റ്റോര്‍ റൂമില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ ചെറിയാന്റെ മൃതദേഹം കണ്ടെത്തിയത്. കമ്പിപ്പാര കൊണ്ട് തലയ്ക്ക് അടിച്ചാണ് ചെറിയാനെ കൊന്നത് എന്നാണ് പൊലീസ് നിഗമനം. കൃത്യത്തിന് ഉപയോഗിച്ച കമ്പിപ്പാര സമീപത്ത് നിന്നും കിട്ടിയിട്ടുണ്ട്. മണ്‍വെട്ടി കൊണ്ട് അടിച്ചും വെട്ടിയുമാണ് ലില്ലിയെ കൊന്നതെന്നാണ് എന്നാണ് പ്രാഥമിക നിഗമനം.
ഇവരുടെ വീടിന് സമീപം താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ രണ്ട് പേരെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരുടെ സുഹൃത്തുക്കളായ ലബാലു, ജുവല്‍ എന്നീ ബംഗ്ലാദേശ് സ്വദേശികളെപ്പറ്റി വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം ഇവര്‍ ഇതേ വീട്ടില്‍ ജോലിക്കെത്തിയിരുന്നു. കൊലപാതകശേഷം കാണാതായ ഇവര്‍ സംസ്ഥാനം വിട്ടതായുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണേന്ത്യയിലെ ആര്‍പിഎഫ്, റെയില്‍വേ പൊലീസ് സ്റ്റേഷനുകളില്‍ പൊലീസ് വിവരം കൈമാറി. ഇരുവര്‍ക്കുമെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിശാഖപട്ടണത്ത് ആര്‍പിഎഫും റെയില്‍വേ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോകുന്ന കോറാമണ്ഡല്‍ എക്‌സ്പ്രസ്സില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി.