വിവാദ പൗരത്വ ഭേദഗതി ബില്‍ നാളെ ലോക്‌സഭയില്‍; മൂന്നു ദിവസം ഹാജരായിരിക്കാന്‍ ബി.ജെ.പി എം.പിമാര്‍ക്ക് വിപ്പ്

ന്യൂഡല്‍ഹി: വിവാദ പൗരത്വ ഭേദഗതി ബില്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കും. ഡിസംബര്‍ ഒമ്പത് മുതല്‍ മൂന്നു ദിവസത്തേക്ക് ലോക്‌സഭയില്‍ ഹാജരായിരിക്കാന്‍ എല്ലാ എം.പിമാര്‍ക്കും ബി.ജെ.പി വിപ്പ് നല്‍കി. ലോക്‌സഭയുടെ നാളത്തെ ലിസ്റ്റ് ഓഫ് ബിസിനസില്‍ ബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ബില്‍ അവതരിപ്പിക്കുക. ആറു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശ്, പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി മതവിശ്വാസികള്‍ക്ക് രേഖകള്‍ ഒന്നുമില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. മുസ്‌ലിം സമുദായത്തിന് ബില്ലിന്റെ ആനുകൂല്യം ലഭിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.

പൗരത്വ നിര്‍ണയത്തില്‍ മതം അടിസ്ഥാനമാക്കുന്നതില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ശക്തമായ വിയോജിപ്പാണ് ബില്ലിനോട് രേഖപ്പെടുത്തിയിട്ടുള്ളത്. പല്ലും നഖവും ഉപയോഗിച്ച് ബില്ലിനെ എതിര്‍ക്കുമെന്ന് സഭയിലെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രജ്ഞന്‍ ചൗധരി വ്യക്തമാക്കി. ബില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതേതര മൂല്യങ്ങള്‍ക്കും സംസ്‌കാരത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്, ശിവസേന, മുസ്‌ലിംലീഗ്, എം,ഐ.എം, ടി.എം.സി തുടങ്ങിയ മിക്ക പ്രതിപക്ഷ കക്ഷികളും അറിയിച്ചിട്ടുണ്ട്. ബില്ലിന് കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.