പ്രതിഷേധം കത്തിപ്പടർന്നാൽ പിരിച്ചുവിടലോ ? അടിയന്തരാവസ്ഥയോ ?

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം അതിരുവിട്ടാല്‍ കടുത്ത നടപടി സ്വീകരിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്.

പൗരത്വ നിയമം നടപ്പാക്കാന്‍ വിമുഖത കാണിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ പിരിച്ച് വിടുക, അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുക എന്നീ രണ്ട് മാര്‍ഗ്ഗങ്ങളില്‍ ഏത് വേണമെങ്കിലും പ്രയോഗിക്കുമെന്ന കടുത്ത നിലപാടിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നത്. ഇതിന് ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ശക്തമായ പിന്തുണയുമുണ്ട്. ഇപ്പോള്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രതിഷേധം ആത്യന്തികമായി ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.

സാമ്പത്തിക പ്രതിസന്ധി മുതല്‍ ഉള്ളി ക്ഷാമം വരെ ഇപ്പോള്‍ ചര്‍ച്ചകളില്‍ നിന്നും വഴിമാറികഴിഞ്ഞു. പൗരത്വ ബില്ലാണ് എവിടെയും ചര്‍ച്ച. കൃത്യമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ നേട്ടം കൊയ്യാമെന്നാണ് ബി.ജെ.പി കണക്ക് കൂട്ടുന്നത്. ഇപ്പോഴത്തെ ആക്രമണങ്ങളും സംഘര്‍ഷവും ഉത്തരേന്ത്യയില്‍ ബിജെപിയെ തുണക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

പ്രതിപക്ഷം ഭരിക്കുന്ന കേരളം, ബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പൗരത്വബില്‍ നടപ്പാക്കാതിരുന്നാല്‍ പിരിച്ച് വിടുമെന്ന സൂചന ബി.ജെ.പി കേന്ദ്ര നേതാക്കള്‍ തന്നെ നല്‍കുന്നുണ്ട്.

അക്രമം നിയന്ത്രണ വിധേയമായില്ലെങ്കില്‍ മാത്രമാണ് അടിയന്തരാവസ്ഥയെ കുറിച്ച് ചിന്തിക്കുകയൊള്ളു എന്നതാണ് കേന്ദ്ര നിലപാട്.

പാര്‍ലമെന്റ് പാസാക്കിയ പൗരത്വബില്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിന് അടിയന്തര സ്റ്റേ സുപ്രീം കോടതി നല്‍കാതിരുന്നതും സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതും ശുഭ സൂചകമായാണ് ബി.ജെ.പി നോക്കി കാണുന്നത്.

നിയമ നിര്‍മാണ സഭയായ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കി രാഷ്ട്രപതി ഒപ്പ് വച്ച വിഷയത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ സുപ്രീം കോടതിക്ക് പോലും പരിമിതിയുണ്ടെന്നാണ് ബി.ജെ.പി നേത്യത്വം ചൂണ്ടിക്കാട്ടുന്നത്.

സുപ്രീം കോടതി ഹര്‍ജി തള്ളിയാല്‍ ഉടന്‍ നിയമം നടപ്പാക്കാന്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രക്ഷോഭം കണ്ട് പേടിക്കില്ലെന്നും നിയമം നടപ്പാക്കുക തന്നെ ചെയ്യുമെന്നുമാണ് ഇന്നും അമിത് ഷാ തുറന്നടിച്ചിരിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ എതിര്‍ നിലപാട് സ്വീകരിക്കുന്ന സംസ്ഥാനങ്ങളെ ഹിറ്റ് ലിസ്റ്റില്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം.

ഇതില്‍ ഒന്നാമതായുള്ളത് ബംഗാളിലെ മമത സര്‍ക്കാരാണ്. ഇവിടെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആക്രമണമാണ് നടക്കുന്നതെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ഈ ഭരണകൂടത്തെ പിരിച്ച് വിടുക എന്നത് ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ മാത്രമല്ല, കേന്ദ്രത്തിന്റെയും ആവശ്യമാണ്. ഗവര്‍ണ്ണറോട് മമത ഭരണകൂടം കാണിക്കുന്ന അവഗണനയില്‍ കേന്ദ്രം നിലവില്‍ തന്നെ പ്രകോപിതരാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ മമത കാണിച്ച പരാക്രമത്തിന്റെ കണക്ക് തീര്‍ക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായും അവസരം നോക്കിയിരിക്കുകയാണ്. കേന്ദ്രത്തിന്റെ ഈ നിലപാട് തന്നെയാണ് ഗവര്‍ണ്ണര്‍ ഭരണത്തിനുള്ള സാധ്യത ബംഗാളില്‍ വര്‍ദ്ധിപ്പിക്കുന്നത്.

കേരളത്തിലെ പിണറായി സര്‍ക്കാരിനെ പിരിച്ച് വിടണമെന്നത് ആര്‍.എസ്.എസിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. പൗരത്വ ബില്‍ നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി പിരിച്ച് വിടണമെന്ന് തന്നെയാണ് പരിവാര്‍ നേതൃത്വം ഇവിടെയും ആഗ്രഹിക്കുന്നത്.

വീണ്ടും തിരഞ്ഞെടുപ്പ് നടന്നാല്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പോലും പിണറായി സര്‍ക്കാര്‍ വരരുത് എന്നതാണ് ആര്‍.എസ്.എസ് നിലപാട്.

രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ പിരിച്ച് വിട്ട് പിന്നീട് തിരഞ്ഞെടുപ്പ് നടത്തിയാല്‍ അധികാരത്തില്‍ വരാന്‍ കഴിയുമെന്നാണ് ബി.ജെ.പി കരുതുന്നത്. ബംഗാളില്‍ വോട്ടര്‍പ്പട്ടിക ഉടച്ച് വാര്‍ത്ത് കേന്ദ്ര ഇടപെടലില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ഭരണം പിടിക്കാമെന്നാണ് സംസ്ഥാന ഘടകം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

മഹാരാഷ്ട്രയില്‍ പൗരത്വ നിയമം നടപ്പാക്കാതെ മുന്നോട്ട് പോയാല്‍ ശിവസേനയുടെ അടിത്തറ തകരുമെന്നാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍. അതു കൊണ്ട് തന്നെ മഹാരാഷ്ട്രയുടെ കാര്യത്തില്‍ കാത്തിരുന്ന് കാണാം എന്നതാണ് സംഘപരിവാറിലെ ധാരണ.

അതേസമയം പൗരത്വ നിയമം രാജ്യത്തെ നിലവിലുള്ള മുസ്ലീമുകളെ ബാധിക്കില്ലന്ന് ദല്‍ഹി ഇമാം തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. സംഘര്‍ഷം ലഘൂകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഇമാം ഈ നിലപാട് പ്രഖ്യാപിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളും വ്യാപകമായി സോഷ്യല്‍ മീഡിയ വഴി സംഘ പരിവാര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നുണ്ട്. ചോദ്യം ഉത്തരം എന്ന നിലയിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

പൂര്‍ണ്ണരൂപം ചുവടെ ചോദ്യം ഉത്തരം ക്രമത്തില്‍

ചോദ്യം: 1 പൗരത്വ നിയമ ഭേദഗതി ഏതെങ്കിലും ഇന്ത്യന്‍ പൗരനെ ബാധിക്കുന്നതാണോ?

ഉത്തരം:അല്ല, ഇന്ത്യയിലെ പൗരന്മാരെ ഒരുതരത്തിലും ബാധിക്കുന്നതല്ല ഇത്. ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഭരണഘടന നല്‍കിയിട്ടുള്ള മൗലികാവകാശങ്ങള്‍ പൗരത്വ നിയമ ഭേദഗതി മൂലം ആര്‍ക്കും നഷ്ടപ്പെടില്ല. അത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ഒരു പൗരനെയും നിയമം ബാധിക്കില്ല.

ചോദ്യം:2, പിന്നെ ആര്‍ക്കാണ് പൗരത്വ ഭേദഗതി നിയമം ബാധകമാകുക?

ഉത്തരം:പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മതപീഡനം നേരിട്ട് 31.12.2014 ന് മുമ്പ് വരെ ഇന്ത്യയിലെത്തിയിട്ടുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍ മതവിശ്വാസികളായിട്ടുള്ള വിദേശികള്‍ക്കാണ് നിയമം ബാധകമാകുന്നത്. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുമുള്ള മുസ്ലീങ്ങള്‍ അടക്കമുള്ള മറ്റ് കുടിയേറ്റക്കാര്‍ക്ക് ഇത് ബാധകമല്ല.

ചോദ്യം:3 ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നും വന്നിട്ടുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് നിയമം എത്രത്തോളം പ്രയോജനകരമാണ്?

ഉത്തരം: ഇവര്‍ക്ക് പാസ്പോര്‍ട്ട് അടക്കമുള്ള മതിയായ യാത്രാ രേഖകള്‍ ഇല്ലെങ്കില്‍പോലും തിരികെ ചെന്നാല്‍ മതപീഡനം നേരിടേണ്ടി വരുന്നവരാണെങ്കില്‍ പൗരത്വത്തിന് അപേക്ഷിക്കാം. പൗരത്വ ഭേദഗതി നിയമം ഈ കുടിയേറ്റക്കാര്‍ക്ക് അതിനുള്ള നിയമപരമായ അവകാശം നല്‍കുന്നു. സ്വാഭാവികമായ വഴിയിലൂടെ ഇവര്‍ക്ക് വേഗത്തില്‍ പൗരത്വം ലഭിക്കാന്‍ വഴിയൊരുങ്ങും. പൗരത്വം ലഭിക്കാന്‍ 12 വര്‍ഷത്തോളം ഇന്ത്യയില്‍ താമസിച്ചിരിക്കണമെന്ന വ്യവസ്ഥ ഇവരുടെ കാര്യത്തില്‍ ആറുവര്‍ഷമായി കുറച്ചിട്ടുണ്ട്.

ചോദ്യം: 4, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ക്ക് ഒരിക്കലും ഇന്ത്യന്‍ പൗരത്വം ലഭിക്കില്ലെന്നാണോ ഇത് അര്‍ഥമാക്കുന്നത്?

ഉത്തരം:അല്ല, പൗരത്വ നിയമത്തിലെ ആറാം വകുപ്പ് പ്രകാരമുള്ള സ്വാഭാവിക നിയമ നടപടിക്രമങ്ങളില്‍ കൂടിയോ, നിയമത്തിലേതന്നെ അഞ്ചാം വകുപ്പിലെ രജിസ്ട്രേഷന്‍ നടപടികളില്‍ കൂടിയോ ഏതൊരാള്‍ക്കും ഇന്ത്യന്‍ പൗരത്വം നേടാവുന്നതാണ്. പൗരത്വ ഭേഗദതി നിയമം ഇക്കാര്യങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് മുസ്ലീം കുടിയേറ്റക്കാര്‍ക്ക് ഇന്ത്യ പൗരത്വം നല്‍കിയിട്ടുണ്ട്. യോഗ്യരാണെന്ന് വ്യക്തമായാല്‍ ഭാവിയിലും കുടിയേറ്റക്കാര്‍ക്ക് അവരുടെ മതമോ എണ്ണമോ നോക്കാതെ പൗരത്വം ലഭ്യമാക്കും. 2014ലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി കരാര്‍ പ്രകാരം 14,864 ബംഗ്ലാദേശുകാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ട്. ഇവരെല്ലാവരും മുസ്ലീങ്ങളായിരുന്നു.

ചോദ്യം:5, അനധികൃതമായി കുടിയേറിയ മുസ്ലീങ്ങളെ പൗരത്വ ഭേദഗതി നിയമപ്രകാരം പുറത്താക്കുമോ?

ഉത്തരം:ഇല്ല, വിദേശികളെ ഇന്ത്യയില്‍ നിന്ന് നാടുകടത്തുന്നതിനെപ്പറ്റി പൗരത്വ ഭേദഗതി നിയമത്തില്‍ ഒന്നും പറയുന്നില്ല. മതമോ, രാജ്യമോ നോക്കാതെ 1946ലെ ഫോറിനേഴ്സ് ആക്ട്, 1920ലെ പാസ്പോര്‍ട്ട് നിയമം തുടങ്ങിയ നിയമപ്രകാരമാണ് ആളുകളെ നാടുകടത്തുന്നത്. ഈ രണ്ട് നിയമപ്രകാരമാണ് ഇന്ത്യയിലേക്കുള്ള വിദേശികളുടെ വരവും താമസവും, ഇന്ത്യയ്ക്കകത്തുള്ള യാത്രകളും, പുറത്ത് പോകുന്നതും നിയന്ത്രിക്കുന്നത്, അതില്‍ മതമോ രാജ്യമോ പരിഗണിക്കാറില്ല.

ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികളെ നാടുകടത്താനാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. ലോക്കല്‍ പോലീസിന്റേയോ പ്രദേശിക ഭരണകൂടത്തിന്റെയോ അന്വേഷണത്തില്‍ വിദേശിയെന്ന് കണ്ടെത്തുന്നവരെ കോടതി നടപടികള്‍ വഴിയാണ് നാടുകടത്തുന്നത്. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന വിദേശിയുടെ പക്കല്‍ അയാളുടെ രാജ്യത്തിന്റെ എംബസിയുടെ യാത്രാ രേഖകള്‍ ഉണ്ടായിരിക്കണമെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. നാടുകടത്തപ്പെട്ടാല്‍ ആ വ്യക്തിയുടെ രാജ്യത്തെ ഉദ്യോഗസ്ഥര്‍ക്ക് അയാളെ കൈമാറിയെന്ന് ഉറപ്പ് വരുത്താനാണിത്.

അസ്സമില്‍, 1946ലെ ഫോറിനേഴ്സ് നിയമപ്രകാരം വിദേശിയെന്ന് കണ്ടെത്തിയ ആളെ മാത്രമേ നാടുകടത്തലിന് വിധേയനാക്കു. ഇക്കാര്യത്തില്‍ യാതൊരുതരത്തിലുമുള്ള വിവേചനവുമുണ്ടായിരിക്കില്ല. സംസ്ഥാന സര്‍ക്കാരുകള്‍, ജില്ലാ ഭരണകൂടങ്ങള്‍ തുടങ്ങിയവര്‍ക്ക് 1920 പാസ്പോര്‍ട്ട് നിയമ പ്രകാരം അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്ന വിദേശിയെന്ന് കണ്ടെത്തുന്നവരെ നാടുകടത്താനാകും.

ചോദ്യം: 6, ഈ മൂന്ന് രാജ്യങ്ങള്‍ക്ക് പുറത്തുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മതപീഡനം നേരിടുന്ന ഹിന്ദുക്കള്‍ക്ക് പൗരത്വ ഭേദഗതി നിയമപ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനാകുമോ?

ഉത്തരം:ഇല്ല. അത്തരക്കാര്‍ക്ക് മറ്റ് വിദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നേടാന്‍ ചെയ്യേണ്ട നടപടിക്രമങ്ങളില്‍ കൂടി പൗരത്വം നേടാം. 1955ലെ പൗരത്വ നിയമത്തിലോ പുതിയ പൗരത്വ ഭേദഗതിയിലോ അവര്‍ക്ക് പ്രത്യേക പരിഗണന ഇല്ല.

ചോദ്യം: 7 വംശം, ലിംഗം, രാഷ്ട്രീയ പാര്‍ട്ടികളിലോ സാമൂഹിക സംഘടനകളിലോ അംഗത്വം, ഭാഷ, ഗോത്രം തുടങ്ങിയ വിഷയങ്ങളുടെ പേരില്‍ വിവേചനമോ പീഡനമോ നേരിടുന്നവര്‍ക്ക് പൗരത്വ ഭേദഗതി നിയമം സംരക്ഷണം നല്‍കുന്നുണ്ടോ?

ഉത്തരം:ഇല്ല, മുമ്പ് പരാമര്‍ശിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് മതപരമായ പീഡനത്തെ തുടര്‍ന്ന് എത്തിയവര്‍ക്കുവേണ്ടി മാത്രമാണ് പൗരത്വ ഭേദഗതി. ഏതെങ്കിലും തരത്തില്‍ വിവേചനമോ പീഡനമോ നേരിടുന്ന മറ്റ് ഏതൊരു രാജ്യത്തുനിന്നുള്ളവര്‍ക്കും 1955ലെ പൗരത്വ നിയമപ്രകാരമുള്ള നടപടികളിലൂടെ പൗരത്വത്തിന് അപേക്ഷ സമര്‍പ്പിക്കാം.

ചോദ്യം: 8. പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ മുസ്ലീങ്ങളെ പടിപടിയായി പുറത്താക്കാനുള്ളതാണോ?

ഉത്തരം: അല്ല, ഇന്ത്യയിലെ ഒരുപൗരനുപോലും പൗരത്വ ഭേദഗതി നിയമം ബാധകമാകില്ല. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ഭരണഘടന നല്‍കിയിട്ടുള്ള മൗലികാവകാശങ്ങളുണ്ട്. ഒരുപൗരന്റെയും പൗരത്വം എടുത്തുമാറ്റുന്നതിനുള്ളതല്ല പൗരത്വ ഭേഗഗതി നിയമം. ഇന്ത്യയുടെ മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്ന് പ്രത്യേക സാഹചര്യത്താല്‍ വന്നിട്ടുള്ള ചിലര്‍ക്ക് വേണ്ടി മാത്രമുള്ള പ്രത്യേക നിയമം മാത്രമാണ് ഇത്.

ചോദ്യം: 9. പൗരത്വ ഭേദഗതിക്ക് പിന്നാലെ ദേശീയ പൗരത്വ രജിസ്റ്റര്‍ വരികയും മുസ്ലീങ്ങള്‍ ഒഴികെയുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുകയും മുസ്ലീങ്ങളെ ഡിറ്റന്‍ഷന്‍ ക്യാമ്പുകളിലാക്കുകയും ചെയ്യുമോ?

ഉത്തരം:പൗരത്വ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധമില്ല. എന്‍ആര്‍സിയെ സംബന്ധിച്ച് 1955 ലെ പൗരത്വ നിയമത്തിന്റെ ഭാഗമായ നിയമപരമായ വ്യവസ്ഥകള്‍ 2004 ഡിസംബര്‍ മുതല്‍ നിലവിലുണ്ട്. കൂടാതെ, ഈ നിയമ വ്യവസ്ഥകള്‍ പ്രാവര്‍ത്തികമാക്കുന്നതിന് ആവശ്യമായ നിയമ ചട്ടക്കൂട് 2003ല്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഇത് പ്രകാരമാണ് ഇന്ത്യന്‍ പൗരന്മാരെ രജിസ്റ്റര്‍ ചെയ്ത് അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്. ഇതിനായുള്ള നിയമ വ്യവസ്ഥകളില്‍ കഴിഞ്ഞ 15-16 വര്‍ഷങ്ങളായി നിലവിലുണ്ട്. ഇവയ്ക്കൊക്കെയുള്ള ബദല്‍ നിയമമല്ല പൗരത്വ ഭേദഗതി നിയമം.

ചോദ്യം:10. പൗരത്വ ഭേദഗതി നിയമത്തിന്റെ വ്യവസ്ഥകള്‍ എന്തൊക്കെയാണ്?

ഉത്തരം:പൗരത്വ ഭേദഗതിക്ക് ആവശ്യമായ ചട്ടങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ക്ക് അനുസൃതമായി അവ നടപ്പിലാക്കും.