സ്വേച്ഛാധിപതികള്‍ നിരപരാതികളെ തടവിലാക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അലന്റെ അമ്മ

കോഴിക്കോട്: യുഎപിഎ ചുമത്തി പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലന്റെ അമ്മ സബിത ശേഖര്‍ മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. ഫെയ്‌സ് ബുക്കിലൂടെയാണ് അമ്മ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

അലനും താഹയും ചായകുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റ് ചെയ്തതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് തൊട്ടുപിന്നാലെയാണ് സബിത വിമര്‍ശനവുമായി രംഗത്തെത്തിയത്.

അലനും താഹയും മാവോയിസ്റ്റുകളാണെന്ന പൊലീസ് വാദത്തെ പിന്തുണയ്ക്കുന്നതായിരുന്നു പിണറായിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയത് വെറുതയല്ലെന്നും പറയാനാകുമ്പോള്‍ എല്ലാം പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

അലാ.,

നമ്മള്‍ ഒരിക്കലും പുതുവത്സര ആഘോഷങ്ങള്‍ ഒന്നും പൊതുവെ നടത്താറില്ലല്ലോ… പക്ഷെ 2020 ന്റെ പിറവി അമ്മ പഠിപ്പിക്കുന്ന മക്കളും നിന്റെ പ്രിയപ്പെട്ട പ്രേംജിത്ത് മാഷും നിഷ ടീച്ചറും കൂടി അവിസ്മരണീയമാക്കി. നീ ഇല്ലാത്തത് എന്റെ സന്തോഷ ത്തിന് കുറവ് വരുത്തരുത് എന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു.

മോനെ … അമ്മ ചിലപ്പോഴൊക്കെ തളര്‍ന്നു പോവുന്നുണ്ട്… പക്ഷെ നീ വന്നാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ കിട്ടുന്ന സന്തോഷം ഞാന്‍ ശരിക്കും ആസ്വദിക്കുന്നു – നമ്മള്‍ എവിടേക്കൊക്കെ യാത്ര പോവണം. പുതിയ റെസിപ്പികള്‍ പരീക്ഷിക്കണം.!

ചില സന്ദര്‍ഭങ്ങളില്‍ എനിക്ക് തോന്നും എനിക്ക് ധൈര്യം വളരെയധികം കൂടുന്നോ എന്ന്. ഓരോ കാര്യങ്ങള്‍ക്കും നിന്നെ ആശ്രയിക്കുന്ന ഞാന്‍ എല്ലാം ഒറ്റക്ക് ചെയ്യുന്നു.

നിന്നെ ശാരീരികമായി മാത്രമെ ജയിലിലടക്കാന്‍ സാധിക്കുകയുള്ളൂ നിന്റെ ചിന്തകളെ തടവിലിടാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ല. ഒരിക്കലും അവര്‍ക്ക് നമ്മളെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. നീ ഇപ്പോള്‍ വായിച്ചു കൂട്ടിയ പുസ്തകങ്ങള്‍ നിന്റെ ചിന്തയെ മൂര്‍ച്ച കൂട്ടും. കൂടുതല്‍ വ്യക്തതയോടെ ജീവിക്കാന്‍ നിനക്കും സാധിക്കും അലാ..

എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നു. അവരുടെ ഈഗോകള്‍ നിരപരാധികളെ തടവിലാക്കുന്നു. ചരിത്രം പരിശോധിച്ചാല്‍ എല്ലാ സേഛ്വാധിപതികളുടെയും അന്ത്യം ദയനീയമാണ്.

അതുകൊണ്ട് അലാ … നമ്മള്‍ കാത്തിരിക്കുക ക്ഷമയോടെ … നമ്മുടെ സമയം വരും …

പ്രതീക്ഷയോടെ,

നിന്റെ അര്‍ബന്‍ സെക്കുലര്‍ അമ്മ
സബിത ശേഖര്‍