ബിഡിജെഎസ് പിളര്‍പ്പിന്റെ വക്കിലേക്കെന്ന് സൂചന;സുഭാഷ് വാസുവിനെ പുറത്താക്കാന്‍ നീക്കം

ആലപ്പുഴ: ബിഡിജെഎസ് പിളര്‍പ്പിന്റെ വക്കിലേക്കെന്ന് സൂചന. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചതായി റിപ്പോര്‍ട്ട്.

മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് വെള്ളപ്പാള്ളി നടേശനുമായി സുഭാഷ് വാസു അഭിപ്രായ ഭിന്നതയിലായിരുന്നു. വെള്ളാപ്പള്ളിയുടെ വിശ്വസ്തന്‍ കൂടിയായിരുന്ന സുഭാഷ് വാസുവിനെ മാവേലിക്കര യൂണിയന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഈയടുത്ത് നീക്കിയിരുന്നു. രേഖകള്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു യൂണിയന്‍ പിരിച്ച് വിട്ടത്. മാത്രമല്ല താലൂക്ക് യൂണിയന്‍ അഡ്മിനിസ്ട്രേറ്റര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

2018 ജൂലൈയിലാണ് സുഭാഷ് വാസു സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ബിഡിജെഎസിന് ലഭിച്ച മൂന്ന് സ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പദവി.

സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കാന്‍ നീക്കം. അച്ചടക്ക നടപടിക്ക് മുന്നോടിയായി വിശദീകരണം തേടാന്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.

പാര്‍ട്ടിയെയും സമുദായത്തെയും സുഭാഷ് വാസു വഞ്ചിച്ചതായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. മാവേലിക്കര എസ്എന്‍ഡിപി യൂണിയനില്‍ നിന്നുള്ള പുറത്താക്കലിന് പിന്നാലെ ആണ് ബിഡിജെഎസ് ഈ നടപടിക്ക് ഒരുങ്ങുന്നത്. തന്നെ വിദേശത്ത് ചെക്ക് കേസില്‍ പ്രതിയാക്കിയതില്‍ സുഭാഷ് വാസുവിന് പങ്കുണ്ടോയെന്ന് പഠിക്കണമെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രാജി ആവശ്യപ്പെടും. സുഭാഷ് വാസുവിന്റെ കൂടുതല്‍ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുവരാന്‍ ഉണ്ടെന്നും തുഷാര്‍ മുന്നറിയിപ്പ് നല്‍കി .

മാവേലിക്കര വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളേജിന്റെ പേരില്‍ 22 കോടി രൂപയാണ് സുഭാഷ് വാസു ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തത്. ഈ തുക കൊണ്ട് പത്തനംതിട്ടയിലും മറ്റും സ്വന്തം പേരില്‍ ഭൂമി വാങ്ങിയതല്ലാതെ കോളജിന് വേണ്ടി ചിലവഴിച്ചില്ല. ഇതിന് പുറമെയാണ് മൈക്രോ ഫിനാന്‍സിലെയും എസ്.എന്‍.ഡി.പി യൂണിയനിലെയും സാമ്പത്തിക ക്രമക്കേടുകള്‍.