‘കേരളത്തില്‍ പൗരത്വ നിയമമോ അഭയാര്‍ഥികള്‍ക്കായി തടവുകേന്ദ്രങ്ങളോ ആവശ്യമില്ല’: കേന്ദ്രമന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ പൗരത്വ ഭേദഗതി നിയമമോ അഭയാര്‍ഥികള്‍ക്കായി തടവുകേന്ദ്രങ്ങളോ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ വ്യക്തമാക്കി. പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ഇതുവരെ സര്‍ക്കാര്‍ ആരോടും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘നിയമത്തെക്കുറിച്ചു കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കു ബോധവത്കരണം നല്‍കും. ചെറിയൊരു വിഭാഗം ആളുകള്‍ക്കു മാത്രമാണു പ്രതിഷേധം. പൗരത്വ ഭേദഗതി നിയമത്തിനെതിരായല്ല. പ്രതിഷേധം എന്‍.ആര്‍.സിക്കും എന്‍.പി.ആറിനുമെതിരെയാണ്. ഇതു രണ്ടും ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്നതല്ല,’ അദ്ദേഹം പറഞ്ഞു. ‘ഏതു വിഷയത്തിലും പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ട്. പക്ഷേ അതിന് ഒരു സ്വകാര്യ ബില്ലിന്റെ വില പോലുമില്ല. പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചതു ധൂര്‍ത്താണ്. കേരളാ നിയമസഭ പ്രമേയം പാസാക്കിയതിനെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.