മീഡിയ വണ്ണിനും ഏഷ്യാനെറ്റിനുമെതിരെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മീഡിയ വണ്ണിനും ഏഷ്യാനെറ്റിനുമെതിരെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയിലെ കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മീഡിയ വണ്ണും ഏഷ്യാനെറ്റും 48മണിക്കൂര്‍ സംപ്രേക്ഷണം നിര്‍ത്തിവയ്ക്കാന്‍ പ്രസ്തുത മാധ്യമ സ്ഥാപനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്.

ഇന്ന് രാത്രി 7.30 മുതല്‍ ഞായറാഴ്ച രാത്രി 7.30 വരെയുള്ള സമയങ്ങളിലാണ് സംപ്രേക്ഷണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.ഈ സമയങ്ങളില്‍ ഈ ചാനലുകളുടെ ഓണ്‍ലൈന്‍ സൈറ്റും യൂ ട്യൂബ് ചാനലുകളും മാത്രമേ ലഭ്യമാവുകയുള്ളു. ഉത്തരവിന്റെ ഭാഗമായി ഏഷ്യാനെറ്റും മീഡിയാവണ്ണും സംപ്രേക്ഷണം നിര്‍ത്തിവച്ചിരിക്കുകയാണ്.

 

ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ ഉത്തവിട്ടതിനെതിരെ പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തക യൂണിയന്‍ കെയുഡബ്ല്യുജെ. ഡല്‍ഹി കലാപം റിപ്പോര്‍ട്ടുചെയ്തതിന് ചാനലുകളുടെ സംപ്രേക്ഷണം നിര്‍ത്തി വയ്പ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമം.

വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിന്റെ പേരില്‍ ചാനലുകള്‍ക്കെതിരെ നടപടിയെടുക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണ്. മാധ്യമള്‍ തങ്ങള്‍ പറയുന്നതുമാത്രം റിപ്പോര്‍ട്ടുചെയ്താല്‍ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത് ആര്‍ക്കും അംഗീകരിക്കാനുമാകില്ല. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ള നടപടി അടിയന്തരമായി പിന്‍വലിക്കണം. സംപ്രേഷണം നിര്‍ത്തിവയ്പിച്ച നടപടിക്കെതിരെ ശനിയാഴ്ച സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയില്‍ പറഞ്ഞു.