വിചാരണ(കവിത)

ഡോ.എസ്. ജയശ്രീ

അമ്മേ……. എന്നൊരാർത്തനാദമെൻ
കർണ്ണങ്ങളെ പൊള്ളിക്കുന്നു.
ഹൃത്തിലൊരു പിടി കനൽ കോരിയിടുന്നു.
മാതൃത്വം ഇവിടെ പ്രതിക്കൂട്ടിലോ?

അമ്മ തന്നുദരത്തിൽ
അങ്കുരിച്ചൊരാ ജീവൻ
പാറക്കെട്ടിൽ തട്ടിച്ചിതറുമ്പോൾ
അവസാനമായ് നാവനക്കിയതും
അമ്മേ എന്നൊരു വിളിക്കാവില്ലേ

അമ്മയെന്നൊരാ സത്യം
പ്രതിക്കൂട്ടിലേറുമ്പോൾ
ചിന്തിച്ചിടുവിൻ തെളിവാർന്നൊരു
ചിത്തത്തോടെ, തെറ്റിയതെവിടെയെന്ന്.

സുഖത്തിൻ പട്ടുമെത്തയിലുറങ്ങും
ബാല്യങ്ങൾ
വലക്കണ്ണികൾ നെയ്ത് നെയ്ത്
ദൂരേക്കെത്തും കൗമാരങ്ങൾ

കാണുന്നില്ലവരൊന്നും
കേൾക്കുന്നില്ലവരൊന്നും
കൺമുന്നിലെ ജീവിതങ്ങളെ ,
സുഖങ്ങൾക്കായുള്ള ത്യാഗങ്ങളെ

പ്രണയത്തിൻ മധുരം നുകർന്നു
തീരും മുൻപേ വീണുടയും ജീവിതങ്ങൾ
ജീവിതമാം പളുങ്കുപാത്രത്തെ
കാത്തുസൂക്ഷിക്കാനറിയാതെ
എറിഞ്ഞുടയ്ക്കുകയായ്

സുഖങ്ങളിലൂടെ മാത്രം
നടന്നവരടി പതറുകയായ്
ചെറിയ നൊമ്പരം
പോലും അസഹ്യം
സ്വന്തം ചോരയ്ക്കു വേണ്ടിപ്പോലും
ത്യാഗങ്ങൾ അസംഭവ്യം

വലിച്ചെറിയുകയായ് പിന്നെ
ഒഴിവാക്കുകയായ് പ്രതിബന്ധങ്ങളെ
വലക്കണ്ണികൾ നെയ്ത് നെയ്ത്
വീണ്ടും പായുകയായ്
നാശത്തിൻ നിലയില്ലാക്കയത്തിലേക്ക്

അറിഞ്ഞീടണം മക്കൾ സുഖവും ദുഃഖവും
അറിഞ്ഞീടണം വിയർപ്പിൻ വില
വളർത്തീടല്ലേ രാജകീയമായ്
വിരിച്ചീടില്ലേ പട്ടുമെത്ത
കൂർത്തൊരാമുള്ളുകൾക്ക് മേൽ

പാകപ്പെടട്ടെ
പൊന്നുമക്കൾ
കാരിരുമ്പായ് തീരട്ടെ മനം
മുന്നേറട്ടെ ധീരതയോടെ
സ്നേഹത്തിൻ നീരുറവകൾ
പ്രവഹിക്കട്ടെ അനസ്യൂതം

കാവലായ്‌ നാമുണ്ടാവണം
കൈയെത്തും ദൂരത്ത്
മാറോട് ചേർത്തൊന്നണയ്ക്കുവാൻ
ധൈര്യം പകർന്നു നൽകാൻ
മാതൃത്വം പ്രതിക്കൂട്ടിലാവാതിരിക്കുവാൻ