ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴിപാട്

തിരുവനന്തപുരം: ഭക്തർക്ക് പ്രവേശന വിലക്കുള്ളതിനാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഓൺലൈൻ വഴിപാടിന് സൗകര്യം ഏർപ്പെടുത്തും. കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. കൊവിഡിനെത്തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണിപ്പോൾ ദേവസ്വം ബോർഡ്. ശബരിമലയിൽ വിഷുവിനുതന്നെ ഓൺലൈൻ വഴിപാടിന് ക്രമീകരണമാകും. ഇതിന് ബാങ്കുകളുമായി ധാരണയുണ്ടാക്കും. ശബരിമലയ്ക്കുശേഷം മറ്റ് പ്രധാന ക്ഷേത്രങ്ങളിലും തുടർന്ന് എല്ലാ ക്ഷേത്രങ്ങളിലും ഇത് നടപ്പാക്കാനാണ് തീരുമാനം. ഗണപതിഹോമം, നീരാഞ്ജനം, ഭഗവതിസേവ, അർച്ചന തുടങ്ങിയവയാണ് ഓൺലൈൻ വിഭാഗത്തിൽ ഉൾപ്പെടുത്തുക. ഭക്തരുടെ സാന്നിധ്യം ആവശ്യമായതിനാൽ ശബരിമലയിൽ പടിപൂജപോലുള്ള സുപ്രധാന വഴിപാടുകൾ ഓൺലൈനിൽ നടത്താനാവില്ല. ഏപ്രിൽ 14-നുശേഷം ക്ഷേത്രങ്ങളിലെ നിയന്ത്രണം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിർദേശിക്കുന്നതുപോലെ നടപ്പാക്കും. നിയന്ത്രണത്തിൽ സർക്കാർ ഇളവുവരുത്തിയാൽപ്പോലും ശബരിമലയിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല. രോഗവ്യാപനം ഭയന്നാണിത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ നൽകാനും ബോർഡ് യോഗം തീരുമാനിച്ചു.