കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ ലോക്ക്ഡൗണ്‍ ഇളവ് പിന്‍വലിച്ച് ഇടുക്കിയും കോട്ടയവും

കോട്ടയം: കേന്ദ്രത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇടുക്കിയിലും കോട്ടയത്തും അനുവദിച്ച ലോക്ക് ഡൗണ്‍ ഇളവുകള്‍ പിന്‍വലിച്ചതായി. ഇരു ജില്ലാ ഭരണകൂടങ്ങളും അറിയിച്ചു. കൊവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ ഏപ്രില്‍ 21ന് നിലവില്‍ വരുമെന്ന് അറിയിച്ചിരുന്ന ഇളവുകളില്‍ മാറ്റം വരുത്തിയതായും അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി ഉണ്ടാകുമെന്നും കോട്ടയം ജില്ലാ ഭരണകൂടം അറിയിച്ചു.

പൊലീസ് പരിശോധന മുന്‍ ദിവസങ്ങളിലേത് പോലെ തുടരും. ഓട്ടോ ടാക്‌സി സര്‍വ്വീസുകള്‍ പാടില്ല. വ്യാപര സ്ഥാപനങ്ങള്‍ തുറക്കുന്നതിനും നിയന്ത്രണം. വസ്ത്ര വ്യാപാര സ്ഥാപനങ്ങളും ജ്വല്ലറികളും തുറക്കുന്നതിന് നിരോധനം തുടരും. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പഴ്‌സല്‍ സര്‍വ്വീസ് മാത്രം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 33 ശതമാനം ജീവനക്കാരുടെ ഹാജര്‍ ഉറപ്പാക്കി പ്രവര്‍ത്തിക്കണം. അത്യാവശ്യങ്ങള്‍ക്കൊഴികെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും കോട്ടയം ജില്ലാ ഭരണകൂടം അറിയിച്ചു.വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് ഒറ്റ നമ്പര്‍, ഇരട്ട നമ്പര്‍ ക്രമീകരണം ഉണ്ടാകില്ല. ഓട്ടോ, ടാക്സി സര്‍വീസുകള്‍ പാടില്ല. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിന് നിയന്ത്രണമുണ്ട്. ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ക്കും മുനിസിപ്പാലിറ്റികളുടെ പരിധിക്ക് പുറത്തുള്ള വ്യവസായ ശാലകള്‍ക്കും അംഗീകൃത സ്വകാര്യ ബാങ്കുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. റോഡ് നിര്‍മാണം, ജലസേചനം, കെട്ടിട നിര്‍മാണം, തൊഴിലുറപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. വരും ദിവസങ്ങളിലെ ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്നതനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.