ഫാ. ഷിബു യോഹന്നാന്റെ വൃക്ക ഖൈറുന്നിസയ്ക്ക് മാറ്റിവെച്ചു

മാനവ സാഹോദര്യം വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും ഉണ്ടെന്ന് തെളിയിച്ച വ്യക്തിയാണ് ഫാദര്‍ ഷിബു യോഹന്നാന്‍ . കടുത്ത വൃക്ക രോഗിയായ ചാവക്കാട് സ്വദേശി ഖയറുന്നീസയ്ക്ക് തന്റെ വൃക്കകളിലൊന്ന് പകുത്തു നല്‍കി. വാഹനാപകടത്തില്‍ പരിക്കേറ്റ് തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവ് ഷാബുവും മൂന്നു വയസ്സുള്ള മകളും അടങ്ങുന്ന ഖയറുന്നീസയുടെ കുടുംബം രോഗത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായിരുന്നു.

ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ഡയാലിസിസ് വഴിയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വൃക്കദാനത്തിലൂടെ കിഡ്‌നി ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്തതു പ്രകാരമാണ് ഖയറുന്നീസയ്ക്ക് ഫാദര്‍ ഷിബു വൃക്ക നല്‍കാന്‍ തീരുമാനിച്ചത്. തുടര്‍ പരിശോധനകളില്‍ ഫാദര്‍ ഷിബുവിന്റെ വൃക്ക ഖയറുന്നീസയ്ക്ക് അനുയോജ്യമാണെന്നും കണ്ടെത്തി.

തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. ശസ്ത്രക്രിയക്ക് ശേഷം വൃക്കദാതാവിന്റെ സ്വീകര്‍ത്താവിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരാഴ്ചയ്ക്ക് ശേഷം പുതു വെളിച്ചം പകര്‍ന്ന ജീവനുമായി ഖയറുന്നീസ ആശുപത്രി വിടും.