ഷാരൂഖ് എന്റെ കരിയര്‍ മാറ്റിമറിച്ചു: സണ്ണി ലിയോണ്‍

മുംബയ്: ഷാരൂഖ് ഖാന്‍ തന്റെ കരിയര്‍ മാറ്റിമറിച്ചെന്ന് നടി സണ്ണിലിയോണ്‍. ഷാറൂഖിന്റെ പുതിയ ചിത്രമായ റെയ്‌സില്‍ സണ്ണി അഭിനയിച്ച ഐറ്റം ഡാന്‍സ് ഹിറ്റായതോടെയാണ് താരം ഇക്കാര്യം അറിയിച്ചത്. സഹോദരന്റെ വിവാഹം കഴിഞ്ഞ് ഇന്ത്യയില്‍ മടങ്ങിയെത്തിയപ്പോഴാണ് റെയ്‌സിലെ ഗാനം തകര്‍പ്പനാണെന്ന വിവരം താരം അറിഞ്ഞത്. എന്നോടൊപ്പം അഭിനയിക്കാന്‍ തയ്യാറായ ഷാരൂഖിന് നന്ദി പറയാനും താരം മറന്നില്ല. എന്തും സാധ്യമാണെന്ന് എന്നെ വിശ്വസിപ്പിച്ചത് ഷാരൂഖാണ്. ഞാന്‍ നല്ല കഴിവുള്ള ആര്‍ട്ടിസ്റ്റോ, ഡാന്‍സറോ അല്ല , കഠിനാധ്വാനം കൊണ്ടുമാത്രമാണ് ഇവിടെ വരെ എത്തിയത്.  ഏതൊരാള്‍ക്കും അധ്വാനത്തിലൂടെ അയാളുടെ മേഖല കീഴടക്കാവുന്നതാണ്.

ബിബിസിയുടെ ആളുകളുടെ മനം കവരുന്ന പട്ടികയില്‍ 

sunny-leone-with-shah-rukh-khanലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ സ്വാധീനിക്കുന്നവരുടെ പട്ടിക ബിബിസി തയ്യാറാക്കിയപ്പോള്‍ അതില്‍ ഇടം നേടിയ സന്തോഷവും സണ്ണിലോയോണ്‍ മറച്ചുവയ്ക്കുന്നില്ല. പട്ടികയിലുള്ള മറ്റ് വനിതകള്‍ക്കൊപ്പം എന്റെ പേരും ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അതിനെ ആദരവായാണ് കണ്ടത്. എന്നാല്‍ ആളുകളുടെ മനംകവരുക എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും താരം വ്യക്തമാക്കുന്നു. നല്ല മനുഷ്യനാകാനാണ് ശ്രമിക്കുന്നത്. എന്റെ സ്വപ്‌നങ്ങള്‍ ആരെയും വേദനിപ്പിക്കാതെ സഫലീകരിക്കണം. അതിനുള്ള ശ്രമമമാണ് നടത്തുന്നത്. എന്റെ കരിയര്‍ അത്ര സുഗമമായിരുന്നില്ല. പക്ഷെ, ഭര്‍ത്താവും സഹപ്രവര്‍ത്തകരും നല്‍കിയ പിന്തുണയാണ് സഹായിച്ചത്. എല്ലാ കാര്യങ്ങളും പ്രൊഫഷണലായാണ് ചെയ്യുന്നത്.

എന്റെ ചെലവില്‍ ഞെളിയുന്ന പത്രക്കാര്‍

ഇന്ത്യയില്‍ എത്തിയ സമയത്ത് ചില പത്രക്കാര്‍ എന്നെ മോശമായി ചിത്രീകരിച്ച് അവരുടെ കരിയര്‍ നന്നാക്കാനാണ് ശ്രമിച്ചത്. പ്രൊഫഷണല്‍ എത്തിക്‌സ് ഇല്ലാത്ത ധാരാളം ജേര്‍ണലിസ്റ്റുകളെ എനിക്കറിയാം. പക്ഷെ, ഞാന്‍ ജോലിയിലാണ് വിശ്വസിക്കുന്നത്. അതിന്റെ റിസല്‍റ്റ് നിങ്ങള്‍ക്ക് അറിയാമല്ലോ. ആര് എന്ത് വേണമെങ്കിലും എഴുതട്ടേ.., പറയട്ടേ അതൊന്നും ശ്രദ്ധിക്കാതിരുന്നാ മതി. എനിക്കും എന്റെ ഭര്‍ത്താവിനും സഹപ്രവര്‍ത്തകര്‍ക്കും എന്നെ അറിയാം. അത് മതി.

മാതാപിതാക്കളെ മിസ് ചെയ്യുന്നു

സഹോദരന്റെ വിവാഹം ലളിതമായ ചടങ്ങായിരുന്നു. വളരെ വേണ്ടപ്പെട്ടവരെ മാത്രമാണ് ക്ഷണിച്ചത്. അത് എന്റെ തീരുമാനമായിരുന്നു. വിവാഹ ദിവസം ഞങ്ങള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് മാതാപിതാക്കളെയായിരുന്നു. സഹോദരന്‍ സന്ദീപിന് നല്ല വിഷമം ഉണ്ടായിരുന്നു. എപ്പോഴും അച്ഛന്റെയും അമ്മയുടെയും ഫോട്ടോ ഞങ്ങളുടെ ഒപ്പം ഉണ്ടാകും.