വിദേശത്തു നിന്നെത്തിയവരില്‍ ഇപ്പോഴും രോഗലക്ഷണം- കൂട്ടപ്പരിശോധനയ്ക്ക് കേരളം

തിരുവനന്തപുരം: വിദേശത്ത് നിന്ന് നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിഞ്ഞവർക്കെല്ലാം കൊവിഡ് പരിശോധന നടത്താൻ സർക്കാർ തയ്യാറെടുക്കുന്നു. നാട്ടിലെത്തി ഒരുമാസം കഴിഞ്ഞിട്ടും ചിലരിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. പ്രതിസന്ധി മറികടക്കുക എളുപ്പമല്ലെന്നും ജാഗ്രതക്കുറവ് ഉണ്ടാകരുതെന്നുമുള്ള ആരോഗ്യവിദഗ്ധരുടെ മുന്നറയിപ്പ് കൂടി കണക്കിലെടുത്താണിത്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നിലച്ചിട്ട് ഒരുമാസം കഴിഞ്ഞു. പക്ഷേ വിദേശത്ത് നിന്ന് നാട്ടിലെത്തിയവരിൽ ഇപ്പോഴും രോഗം സ്ഥീരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. നാട്ടിലെത്തിയവരിൽ കൊവിഡ് ലക്ഷണമില്ലാത്തവർക്ക് 14 ദിവസമാണ് നിരീക്ഷണ കാലാവധി. എന്നാൽ വൈറസ് ബാധയുള്ളവരിൽ 80 ശതമാനം പേരിലും ഈ കാലയളവിൽ കാര്യമായ രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. ചിലരിൽ രോഗ ലക്ഷണങ്ങൾ പ്രകടമാകാൻ 27 ദിവസം വരെ എടുക്കും. ഇവരുടെ പരിശോധന ഫലം വരുന്നത് 30 ദിവസം പിന്നിടുമ്പോഴാകും. ഇതാണ് ഇപ്പോഴത്ത അസാധാരണ സാഹചര്യത്തിന് പിന്നിലെന്ന് വിദഗ്ധർ വിശദീകരിക്കുന്നു. കൊവിഡ് രോഗത്തിന് ഫലപ്രദമായ വാക്‌സിൻ കണ്ടുപിടിച്ചാൽ മാത്രമേ രോഗത്തിന്റെ ഭീഷണി പൂർണമായും ഒഴിവാകൂ. അതിനാൽ കൊവിഡീന്റെ ശൃംഖല പടരാതിരിക്കാനുള്ള ശ്രമം ഊർജ്ജിതമായി മുന്നോട്ട് പോകുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂവെന്നാണ് വിദഗദ്ധർ നൽകുന്ന മുന്നറിയിപ്പ്.