കേരളം അസാധാരണ സാമ്പത്തിക പ്രതിസന്ധിയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം അസാധാരണ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടാവുകയും അനിവാര്യമായ ചെലവുകൾ വർധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാർഗം എന്ന നിലയിൽലാണ് സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം അടുത്ത അഞ്ച് മാസത്തേക്ക് വിതരണം ചെയ്യാതെ മാറ്റിവെയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിന് നിയമ പ്രാബല്യം പോരെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ച സാഹചര്യത്തിൽ സർക്കാർ ഉത്തരവിന് നിയമ പ്രാബല്യം നൽകുന്നതിന് ഹൈക്കോടതി ഉത്തരവിന് അനുസൃതമായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിമാർ, എം.എൽ.എമാർ എന്നിവരുടെ അലവൻസ് അടക്കമുള്ള പ്രതിമാസ മൊത്ത ശമ്പളം/ ഹോണറേറിയം 30 ശതമാനം ഒരു വർഷത്തേക്ക് കുറവു ചെയ്യാൻ 2020ലെ ശമ്പളവും ബത്തകളും നൽകൽ ഭേദഗതി ഓർഡിനൻസ് വിളംബരം ചെയ്യാൻ ഗവർണർക്ക് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. എം.എൽ.എമാർക്ക് പ്രതിമാസം ലഭിക്കുന്ന അമിനിറ്റീസ് തുകയിലും 30 ശതമാനം കുറവ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.