സംസ്ഥാനങ്ങള്‍ തുറക്കുന്നു,കോവിഡിനെ വരുതിയിലാക്കി അമേരിക്ക

കോവിഡിനെതിരേയുള്ള അമേരിക്കന്‍ പോരാട്ടത്തില്‍ ഉണര്‍വ്വ്. കൊറോണയ്‌ക്കെതിരേയുള്ള വാക്‌സിന്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും രോഗവ്യാപനത്തില്‍ വലിയ കുറവുള്ളതായി കണക്കുകള്‍. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളിലും ഇത് വ്യക്തമാണ്. ഇരുസംസ്ഥാനങ്ങളിലും ഇന്നലെയും മരണം തുടരുന്നുണ്ടെങ്കിലും ഇവ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനെടുത്ത കാലതാമസമാണ് നിരക്ക് ഉയര്‍ത്തിയതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. രാജ്യത്ത് ഇതുവരെ, 63,871 പേര്‍ മരിച്ചു. 10,95,304 രോഗികളാണ് നിലവിലുള്ളത്. ഇതില്‍ 1,55,737 പേര്‍ രോഗത്തില്‍ നിന്നും രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം പതിനയ്യായിരത്തില്‍ താഴെയായി.

രോഗവ്യാപനത്തിനെ നേരിടാന്‍ സാമൂഹിക അകലം വേണമെന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ കര്‍ശന നിയന്ത്രണത്തെത്തുടര്‍ന്ന് എല്ലാ സംസ്ഥാനവും സ്‌റ്റേ അറ്റ് ഹോം ഉത്തരവുകള്‍ നടത്തിയിരുന്നു. ഇന്നലെയോടെ ഇതിന്റെ ക്വാറന്റൈന്‍ കാലാവധി അവസാനിച്ചു. തുടര്‍ന്ന്, മിക്ക സംസ്ഥാനങ്ങളും വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് 19-ന്റെ പ്രഭവ കേന്ദ്രമായ ന്യൂയോര്‍ക്കില്‍ നിയന്ത്രണം തുടരുകയാണെങ്കിലും ന്യൂജേഴ്‌സിയില്‍ സ്ഥിതി മാറിയിട്ടുണ്ട്. ഇവിടെ ശനിയാഴ്ച മുതല്‍ പൊതു ഇടങ്ങള്‍ പബ്ലിക്കിനു വേണ്ടി തുറക്കും. പാര്‍ക്കുകളും മറ്റ് വാക്ക് വേകളും നിയന്ത്രണങ്ങളോടെ പൊതുജനങ്ങളെ പ്രവേശിപ്പിക്കുമെന്നാണ് ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള സംസ്ഥാനമായ ടെക്‌സാസും വെള്ളിയാഴ്ച നിയന്ത്രണങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ അയവു വരുത്തണമെന്നു നേരത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എണ്ണൂറിലധികം ടെക്‌സസുകാര്‍ കൊറോണ മൂലം മരിച്ചുവെങ്കിലും ആഴ്ചകള്‍ക്കുമുമ്പ് സംസ്ഥാനം നിര്‍ദ്ദേശിച്ച കര്‍ശനനിയന്ത്രണങ്ങള്‍ രണ്ടു ദിവസം മുന്‍പ് മുതല്‍ അവസാനിപ്പിക്കുകയായിരുന്നു.

ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍, സംസ്ഥാനത്തെ റെസ്‌റ്റോറന്റുകള്‍, സിനിമാ തിയേറ്ററുകള്‍, മറ്റ് ബിസിനസുകള്‍ എന്നിവ വെള്ളിയാഴ്ച വീണ്ടും തുറക്കാന്‍ അനുവദിച്ചു. എന്നിരുന്നാലും അവരുടെ ശേഷി ലിസ്റ്റുചെയ്ത ഒക്യുപന്‍സിയുടെ 25 ശതമാനമായി പരിമിതപ്പെടുത്തേണ്ടതുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. ഹ്യൂസ്റ്റണില്‍ ഗലേരിയ മാള്‍ തുറന്നു, പക്ഷേ കളിസ്ഥലങ്ങളും ജലധാരകളും അടച്ചിരുന്നു. ഗാല്‍വെസ്റ്റണിലെ ബീച്ചുകള്‍ വീണ്ടും തുറന്നു.

സാന്‍ അന്റോണിയോയില്‍, സെലിബ്രിറ്റി ഷെഫ് ജോണി ഹെര്‍ണാണ്ടസ് തന്റെ ഏഴ് റെസ്‌റ്റോറന്റുകളില്‍ മൂന്നെണ്ണം വീണ്ടും തുറക്കുകയും 40 ജീവനക്കാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരെല്ലാം മാസ്‌ക്കും ഗ്ലൗസും ധരിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ റെസ്റ്ററന്റുകള്‍ തുറക്കാമെന്നാണ് ഗവര്‍ണറുടെ ഉത്തരവ്. കോവിഡ് 19 പരിശോധന ആവശ്യമുള്ളവര്‍ക്ക് ടെസ്റ്റിങ് കേന്ദ്രങ്ങളിലെത്താമെന്നും ഫലങ്ങള്‍ വൈകാതെ നല്‍കുമെന്നും പറയുന്നു. സംസ്ഥാനത്ത് സ്റ്റേ അറ്റ് ഹോം ഉത്തരവ് അവസാനിച്ചു എന്നാല്‍, നിയന്ത്രണങ്ങള്‍ നീങ്ങിയെന്നല്ല, മറിച്ച് ഇളവുകള്‍ അനുവദിച്ചു എന്നു മാത്രമാണ് അര്‍ത്ഥമെന്നും ഗവര്‍ണര്‍ പറയുന്നു. കൊറോണയെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം നിരവധി ബിസിനസുകള്‍ അടച്ചിരുന്നു. വീണ്ടും തുറക്കുന്നതിലൂടെ സാമൂഹിക അകലം വ്യാപകമായി കുറയുന്നുവെങ്കില്‍ വൈറസിന്റെ രണ്ടാം തരംഗം ഉണ്ടാകുമെന്ന് ടെക്‌സസിലെ ഏറ്റവും വലിയ നഗരങ്ങളിലെ ഉദ്യോഗസ്ഥരും പൊതുജനാരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഹ്യൂസ്റ്റണിലെ മേയര്‍ സില്‍വെസ്റ്റര്‍ ടര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍, ന്യൂയോര്‍ക്ക് സംസ്ഥാനം ഇപ്പോഴും അടഞ്ഞു കിടക്കുന്നതാണ് രാജ്യത്തെ അലട്ടുന്ന വലിയ പ്രശ്‌നം. സാമ്പത്തികമാന്ദ്യത്തിന് ഇത് വഴിവെക്കുമെന്നു മാത്രമല്ല, കോവിഡിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന വാദം ഉയരുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെയ് 15 ന് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങള്‍ ക്രമേണ ബിസിനസുകള്‍ വീണ്ടും തുറക്കാന്‍ കഴിയുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ എം. ക്യൂമോ പറഞ്ഞെങ്കിലും അത് അത്ര എളുപ്പമായിരിക്കില്ലെന്നാണ് ഡേറ്റകള്‍ സൂചിപ്പിക്കുന്നത്. കാരണം, ന്യൂയോര്‍ക്ക് സിറ്റിയിലെ മരണസംഖ്യ ഇരുപതിനായിരത്തില്‍ എത്തിയാല്‍ വൈറസിന്റെ അളവ് എത്രത്തോളം ഉയര്‍ന്നതാണെന്നു പ്രവചിക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. രോഗബാധിതരായ വ്യക്തികളുമായി സമ്പര്‍ക്കത്തില്‍പ്പെട്ട എല്ലാവരെയും കണ്ടെത്താനും ബന്ധപ്പെടാനും ക്വാറന്റൈനിലാക്കാനും 6,400 മുതല്‍ 17,000 വരെ ട്രേസറുകള്‍ സംസ്ഥാനവ്യാപകമായി ആവശ്യമാണെന്നും ക്യൂമോ പറഞ്ഞു.

ഏപ്രിലില്‍ വൈറസ് വ്യാപനം മൂര്‍ദ്ധന്യതയിലായ സമയത്ത് ന്യൂയോര്‍ക്ക് നഗരത്തില്‍ ഓരോ രണ്ട് മിനിറ്റിലും ഒരാള്‍ വീതമാണ് മരിച്ചത്. അതായത്, പ്രതിദിനം 800 ല്‍ കൂടുതല്‍, അല്ലെങ്കില്‍ നഗരത്തിലെ സാധാരണ മരണനിരക്കിന്റെ നാലിരട്ടി. ദിവസേനയുള്ള എണ്ണം അടുത്തിടെ കുറഞ്ഞുവെങ്കിലും സ്വകാര്യ വീടുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നും ഓരോ ദിവസവും നൂറുകണക്കിന് മൃതദേഹങ്ങള്‍ പുറത്തുവരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രി മോര്‍ച്ചറികള്‍, ഫ്യൂണറല്‍ ഹോമുകള്‍, ശ്മശാനങ്ങള്‍ എന്നിവയെല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുന്ന അവസ്ഥയാണുള്ളത്.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ രണ്ടാമത്തെ വൈറസ് കേസുകളുള്ള ന്യൂജേഴ്‌സിയില്‍ വരും ആഴ്ചകളില്‍ എങ്ങനെ വീണ്ടും തുറക്കാമെന്ന് അവിടത്തെ നേതാക്കള്‍ ചിന്തിക്കുന്നു. 460 പുതിയ വൈറസ് മരണങ്ങള്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ഫിലിപ്പ് ഡി. മര്‍ഫി പ്രഖ്യാപിച്ചു. കണക്ടിക്കറ്റ് സംസ്ഥാനത്തും ഇതു തന്നെയാണ് സ്ഥിതി. കൊറോണ വൈറസ് അണുബാധകളും രോഗികളും ആശുപത്രികളില്‍ കുറവുണ്ടായാല്‍ മെയ് 20 നകം ചില ചില്ലറ വ്യാപാരികള്‍, ഓഫീസുകള്‍, ഹെയര്‍, നെയില്‍ സലൂണുകള്‍, ഔട്ട്‌ഡോര്‍ റെസ്‌റ്റോറന്റുകള്‍, ഔട്ട്‌ഡോര്‍ വിനോദ സൗകര്യങ്ങള്‍ എന്നിവ തുറക്കാനാണ് ആലോചന. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കാനുള്ള പദ്ധതിയെക്കുറിച്ച് കണക്റ്റിക്കട്ടിലെ ഗവര്‍ണര്‍ നെഡ് ലാമോണ്ട് ഇന്നലെ വിശദീകരിച്ചിരുന്നു.

അതേസമയം, കോവിഡിനെതിരേയുള്ള വാക്‌സിന്‍ ഉണ്ടാക്കുന്നത് അത്ര എളുപ്പമല്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കൊറോണ വൈറസിനെതിരെ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള പ്രോഗ്രാമുകള്‍ രണ്ട് ഡസനിലധികം കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്, എന്നാല്‍ ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നതിന് ഒരു വര്‍ഷമോ അതില്‍ കൂടുതലോ എടുത്തേക്കാം. എന്നാല്‍, അടുത്തതായി വരുന്നത് ഇതിലും വലിയ പ്രശ്‌നമായിരിക്കുമത്രേ. യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ 300 ദശലക്ഷത്തിലധികം ആളുകള്‍ക്ക് കുത്തിവയ്പ് നല്‍കേണ്ടിവരാമെന്നതാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കാന്‍ പോകുന്നത്. അതിനര്‍ത്ഥം കുറഞ്ഞത് നിരവധി മരുന്നുകളും സിറിഞ്ചുകളും ആവശ്യമായി വരും. ഈ ആവശ്യം നിറവേറ്റുന്നതിന് കമ്പനികള്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അതിനു തയ്യാറാവുന്നില്ലെങ്കില്‍, ഭാവിയില്‍ വാക്‌സിന്‍ ഡെലിവറിക്ക് തടസ്സമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ കണക്കുകൂട്ടുന്നു.