പന്തിരാങ്കാവ് യുഎപിഎ കേസില്‍ മാധ്യമ പ്രവര്‍ത്തകനടക്കം മൂന്ന് പേര്‍ എന്‍ഐഎ കസ്റ്റഡിയില്‍

കോഴിക്കോട്: പന്തിരാങ്കാവ് യുഎപിഎ കേസില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തു. മൂന്ന് പേരെയാണ് എന്‍ഐഎ ഇന്ന് കസ്റ്റഡിയിലെടുത്തത്. വയനാട് സ്വദേശികളായ രണ്ട് പേരും കോഴിക്കോട് സ്വദേശിയെയുമാണ് കസ്റ്റഡിയിലെടുത്തത്. വയനാട് സ്വദേശിയായ എല്‍ദോ. വിജിത്ത് എന്നവരെയും

കോഴിക്കോട് സ്വദേശിയായ അഭിലാഷിനേയുമാണ് അറസ്റ്റ് ചെയ്തത്. അഭിലാഷ് ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനാണ്.

കേസില്‍ കഴിഞ്ഞ നവംബര്‍ ഒന്നിനാണ് അലന്‍ ഷുഹൈബിനേയും താഹയേയും കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അതില്‍ അലന്‍ ഷുഹൈബ് ഒന്നാം പ്രതിയും താഹ ഫൈസല്‍ രണ്ടാം പ്രതിയും സിപി ഉസ്മാന്‍ മൂന്നാം പ്രതിയുമാണ്.

കൊച്ചിയിലെ എന്‍ഐഎ കോടതിയിലായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്നാം പ്രതി ഒളിവിലാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

മൂന്ന് പേരും നിരോധിത സംഘടനകളായ സിപിഐ മാവോയിസ്റ്റ് അംഗങ്ങളാണെന്നും സംഘടനയ്ക്ക് വേണ്ടി മൂവരും രഹസ്യമായി സംഘടിച്ചുവെന്നും കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുന്നുവെന്നുമാണ് എന്‍ഐ എ കുറ്റപത്രത്തില്‍ പറയുന്നത്.

മാവോയിസ്റ്റ് ആശങ്ങള്‍ പ്രചരിപ്പിക്കുന്ന ലഘുരേഖകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തുവെന്ന ആരോപിച്ചായിരുന്നു അലനേയും താഹയേയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.ഇരുവരുടേയും അറസ്റ്റ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇരുവരേയും നേരത്തെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയതാണെന്നും ഇവര്‍ മാവോയിസ്റ്റുകള്‍ തന്നെയാണെന്നുമായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. അവര്‍ ഒരേ സമയം സിപിഎമ്മിലും മാവോയിസ്റ്റിലും പ്രവര്‍ത്തിച്ചുവെന്നും കോടിയേരി പറഞ്ഞിരുന്നു.

അതേസമയം കേസില്‍ ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തേണ്ട ആവശ്യമില്ലെന്നായിരുന്നു സിപിഐയുടെ നിലപാട്. ഇത് ആവര്‍ത്തിച്ച്‌ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. യുഎപിഎ കരിനിയമമാണെന്നും ഇടത് പാര്‍ട്ടികള്‍ എപ്പോഴും ഈ നിയമത്തിനെതിരാണെന്നുമായിരുന്നു സിപിഐ നിലപാട്.

എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് അലന്‍ ഷുഹൈബ്. മൂന്നാം സെമസ്റ്ററില്‍ പഠിക്കുമ്ബോഴായിരുന്നു അലന്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച്‌ അറസ്റ്റിലാവുന്നത്. തുടര്‍ന്ന് പഠന വിഭാഗത്തില്‍നിന്നും യൂണിവേഴ്സിറ്റി അധികൃതര്‍ പുറത്താക്കിയിരുന്നു. അതേസമയം അലനെ പരീക്ഷയെഴുതാന്‍ അുവദിച്ചിരുന്നു. ഇതിനായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഉത്തരവിറക്കുകയായിരുന്നു.

പിന്നാലെ കൊച്ചിയില്‍ നിന്നും എന്‍ഐഎ സംഘത്തിനൊപ്പം വന്‍ സുരക്ഷാ സംവിധാനങ്ങളോടെയായിരുന്നു പരീക്ഷയെഴുതാന്‍ എത്തിയത്.