ലോക്ക്ഡൗണ്‍ നീണ്ടാല്‍ കൊവിഡ് മരണങ്ങളെക്കാള്‍ കൂടുതലുണ്ടാകുന്നത് പട്ടിണിമരണങ്ങള്‍

ബംഗളുരു: ലോക്ക്ഡൗണ്‍ നീണ്ടുപോയാല്‍ കൊവിഡ് മരണങ്ങളേക്കാള്‍ പട്ടിണി മരണങ്ങളാവും ഇന്ത്യ കാണേണ്ടി വരികയെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. ഒരു വെബിനാറിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഏറ്റവുമധികം ദുര്‍ബലരായവരെ സംരക്ഷിച്ച് ആരോഗ്യമുള്ളവര്‍ ജോലിയിലേക്ക് മടങ്ങിയെത്തണമെന്നും നാരായണ മൂര്‍ത്തി വെബിനാറില്‍ പറഞ്ഞു.

കൊറോണ വൈറസ് ഭീതിക്കിടയിലും സാധാരണ ജീവിതം മുന്നോട്ട് പോകാന്‍ അവസരമൊരുങ്ങണം. ഇന്ത്യയ്ക്ക് ഇത്തരമൊരു സാഹചര്യത്തില്‍ ഏറെക്കാലം മുന്നോട്ട് പോകാനാവില്ലയെന്നത് മനസിലാക്കുകയാണ് സുപ്രധാനമായ കാര്യമെന്നും നാരായണ മൂര്‍ത്തി പറഞ്ഞു. വിവിധ വ്യാപാരമേഖലയില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയുള്ളതായിരുന്നു വെബിനാര്‍.ഇന്ത്യയില്‍ കൊവിഡ് 19 മൂലമുള്ള മരണനിരക്ക് 0.25 മുതല്‍ 0.5 ശതമാനം വരെയാണ്. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്. രോഗബാധ പടരുന്നതില്‍ കുറവ് വരുത്താന്‍ ഇന്ത്യക്ക് നിലവില്‍ സാധിച്ചിട്ടുണ്ട്. ഈ രാജ്യത്ത് മലിനീകരണമടക്കമുള്ള കാരണങ്ങള്‍ മൂലം മരണപ്പെടുന്നവരെ അപേക്ഷിച്ച് രണ്ട് മാസത്തില്‍ ആയിരം പേര്‍ മരിച്ചുവെന്നത് അത്രകണ്ട് ഭീതി പരത്തുന്ന സാഹചര്യമല്ലെന്നും നാരായണ മൂര്‍ത്തി പറഞ്ഞു.

190 മില്യണ്‍ ഇന്ത്യക്കാര്‍ക്കാണ് ലോക്ക്ഡൗണില്‍ ജോലി ഇല്ലാതായിരിക്കുന്നത്. ഇവരില്‍ ഏറിയ പങ്കും ദിവസവേതനക്കാരാണ്. ലോക്ക്ഡൗണ്‍ തുടരുകയാണെങ്കില്‍ ഇത്തരക്കാരില്‍ കൂടുതല്‍ പേരുടെ നിത്യജീവിതം കൂടി അപകടത്തിലാവും. വിവിധ വ്യാപരമേഖലയിലുള്ളവര്‍ക്ക് വരുമാനത്തില്‍ 15-10ശതമാനം വരെ ഇതുവരെ കുറവ് വന്നിട്ടുണ്ട്. അന്തര്‍ദേശീയ തലത്തില്‍ വൈറസിനെതിരായി വാക്‌സിനുണ്ടാക്കുന്ന ശ്രമങ്ങള്‍ നടക്കുകയാണ്. എന്നാല്‍ ഈ വാക്‌സിന്‍ ഇന്ത്യയുടെ സാഹചര്യത്തില്‍ എത്രകണ്ട് ഫലപ്രദമാകുമെന്നും പറയാനാവില്ലെന്നും നാരായണ മൂര്‍ത്തി വ്യക്തമാക്കി.