ഡല്‍ഹിയിലും കര്‍ണാടകയിലും അസമിലും മദ്യവില്‍പന, നിരാശരായി കേരളത്തിലെ കുടിയന്മാര്‍

മെയ് മൂന്നു മുതല്‍ ന്യൂഡല്‍ഹിയില്‍ മദ്യവില്പന ശാലകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ചു. മെയ് നാലുമുതല്‍ ഒറ്റപ്പെട്ട മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് കര്‍ണാടകയും അറിയിച്ചിട്ടുണ്ട്. ഗ്രീന്‍സോണുകളില്‍ മദ്യവില്‍പന നടത്താന്‍ അനുമതി നല്‍കിയിട്ടുള്ള മറ്റൊരു സംസ്ഥാനം അസം ആണ്.

നിയന്ത്രണ മേഖലകളല്ലാത്ത പ്രദേശങ്ങളിലും, ഗ്രീന്‍, ഓറഞ്ച് സോണുകളിലും ഒറ്റപ്പെട്ട മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ടൂറിസം വിഭാഗമായ ഡിടിടിഡിസി പോലുള്ള വകുപ്പുകള്‍ നടത്തുന്ന എല്ലാ മദ്യശാലകളോടും തുറന്നുപ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒറ്റപ്പെട്ട മദ്യശാലകളെ കുറിച്ചുള്ള വിശാദാംശങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ ചോദിച്ചിട്ടുണ്ട്.

മദ്യശാലകളില്‍ സാമൂഹിക അകലം പാലിക്കണമെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍, കുറഞ്ഞത് ആറടി സാമൂഹിക അകലം ഉറപ്പാക്കിയ ശേഷം മദ്യം, പാന്‍, പുകയില എന്നിവയുടെ വില്‍പ്പന അനുവദിക്കുമെന്നാണ് വ്യക്തിമാക്കിരിക്കുന്നത്. ഒരു കടയില്‍ അഞ്ചുപേരില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ണാടകയില്‍ രാവിലെ ഒമ്ബതുമുതല്‍ രാത്രി ഏഴുവരെയായിരിക്കും മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുകയെന്ന് എക്സൈസ് മന്ത്രി എച്ച്‌.നാഗേഷ് പറഞ്ഞു. അതേ സമയം കേരളത്തില്‍ മദ്യശാലകള്‍ ഉടന്‍ പ്രവര്‍ത്തനം ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായിയും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും പ്രതികരിച്ചത്.