ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുന്നു, ചോര്‍ത്തുന്നില്ല: ഷാവോമി

ന്യൂഡല്‍ഹി: ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന ആരോപണം നിഷേധിച്ച് ഷാവോമി. ഉപയോക്താക്കളുടെ സ്വകാര്യ വെബ് സെര്‍ച്ച് വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നില്ലെന്നും കമ്പനി പറഞ്ഞു.

ഫോണുടമകളുടെ വിവരങ്ങള്‍ രാജ്യത്തിന് പുറത്തുള്ള സെര്‍വറുകളിലേക്ക് ഷാവോമി ചോര്‍ത്തുന്നുവെന്ന് രണ്ട് സൈബര്‍ സുരക്ഷാ വിദഗ്ദരെ ഉദ്ധരിച്ച് ഫോര്‍ബ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.തന്റെ റെഡ്മി നോട്ട് 8 സ്മാര്‍ട്ട്‌ഫോണ്‍ താന്‍ ഫോണില്‍ ചെയ്യുന്ന ഒട്ടുമിക്ക കാര്യങ്ങളും നിരീക്ഷിക്കുന്നുണ്ടെന്ന് സൈബര്‍ സുരക്ഷാ വിദഗ്ദനായ ഗബി സിര്‍ലിഗ് പറയുന്നു.

മറ്റൊരു സൈബര്‍ സുരക്ഷാ ഗവേഷകനായ ആന്‍ഡ്ര്യൂ ടിര്‍നെയുടെയും കണ്ടെത്തല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ഷാവോമിയുടെ എംഐ ബ്രൗസര്‍, മിന്റ് ബ്രൗസര്‍ എന്നിവ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ഇന്‍ കൊഗ്‌നിറ്റോ മോഡില്‍ പോലും ഇത് നടക്കുന്നുണ്ടെന്നും ടിര്‍നേ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് ഷാവോമി വൈസ് പ്രസിഡന്റും കമ്പനിയുടെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടറുമായ മനുകുമാര്‍ ജെയിന്‍ പറഞ്ഞു.

കമ്പനി ഏറ്റവും കൂടുതല്‍ പരിഗണ നല്‍കുന്ന കാര്യങ്ങളില്‍ ഒന്നാണ് ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും. ഓരോ രാജ്യങ്ങളിലേയും ഉപഭോക്തൃ സ്വകാര്യതാ നിയമങ്ങളും നിയന്ത്രണങ്ങളും തങ്ങള്‍ പാലിക്കുന്നുണ്ടെന്നും കമ്പനി പറഞ്ഞു.

ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിന് അവരുടെ സമ്മതത്തോടെ വിവരങ്ങള്‍ ശേഖരിക്കേണ്ടതായുണ്ട്. ആ വിവരങ്ങള്‍ അനോണിമൈസ് ചെയ്യാറുണ്ടെന്നും ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ സ്വകാര്യമാക്കി വെക്കാറാണ് ചെയ്യുകയെന്നും ഷാവോമി പറയുന്നു.

ഉപയോക്താക്കള്‍ നല്‍കുന്ന സമ്മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഉപയോഗ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്ന് മറ്റൊരു ബ്ലോഗ് പോസ്റ്റില്‍ ഷാവോമി പറഞ്ഞു. ഇവയെല്ലാം എന്‍ക്രിപ്റ്റഡ് ആയാണ് ചെയ്യുന്നത്.

എംഐ ബ്രൗസറും, ഷാവോമിയുടെ മറ്റ് ഇന്റര്‍നെറ്റ് ഉല്പന്നങ്ങളും തീര്‍ത്തും സുരക്ഷിതമാണെന്നും ഉപയോക്താക്കളുടെ പരസ്യമായ സമ്മതമില്ലാതെ തങ്ങള്‍ വിവരങ്ങളൊന്നും ശേഖരിക്കുന്നില്ലെന്നും ഇന്ത്യയ്ക്കാരുടെ വിവരങ്ങളെല്ലാം ഇന്ത്യയില്‍ തന്നെയുള്ള ആമസോണ്‍ വെബ് സര്‍വ്വീസസ് സെര്‍വറുകളിലാണ് ശേഖരിക്കുന്നത് എന്നും മനുകുമാര്‍ ജെയിന്‍ വ്യക്തമാക്കി.