മരണനിരക്ക് താഴോട്ട്; ചെറുത്തുനിന്ന് ഇന്ത്യ, ആശ്വസിച്ച്‌ കേരളം ;കൂടുതല്‍ രോഗമുക്തി, ആശുപത്രി വിട്ടത് 10,000 ലേറെ പേര്‍,

ന്യൂഡല്‍ഹി: രാജ്യം ഇന്നു ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്കു കടക്കുന്നതു കോവിഡ് വ്യാപനം നിയന്ത്രണത്തിലാണെന്ന ആശ്വാസത്തോടെ. ഓരോ ദിവസവും പുതുതായി ആയിരത്തില്‍പ്പരം രോഗബാധിതരുണ്ടാകുമ്ബോഴും മതിയായ ചികിത്സ നല്‍കാന്‍ കഴിയുന്നുണ്ട്. രാജ്യത്തു കോവിഡ് ബാധിച്ചവരില്‍ നാലിലൊന്നും രോഗമുക്തരായി. മരിക്കുന്നത് നൂറില്‍ 3.2 പേര്‍ മാത്രം; ലോകത്തെ ഏറ്റവും പ്രതീക്ഷാനിര്‍ഭരമായ നിരക്ക്.

ഇന്നലെ െവെകുന്നേരം, കഴിഞ്ഞുപോയ 24 മണിക്കൂറില്‍ 2,487 പേര്‍ക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ കണക്കില്‍ ഇതു റെക്കോഡാണെങ്കിലും കൂടുതലാളുകള്‍ ആശുപത്രി വിടുന്നുണ്ട്. രാജ്യത്തു 40,263 പേര്‍ക്കാണു കോവിഡ് ബാധിച്ചത്. ഇതില്‍ പതിനായിരത്തിലേറെപ്പേര്‍ രോഗമുക്തരായി. ഇന്നലെ മരണം 83. രാജ്യത്തെയാകെ കോവിഡ് മരണം 1,306 ആണ്. 28,070 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 12,193 പേര്‍ നിരീക്ഷണ കേന്ദ്രങ്ങളിലും വീടുകളിലുമായി ഐസൊലേഷനിലാണ്.

ഏറ്റവും കൂടുതലാളുകള്‍ക്കു രോഗം ബാധിച്ച സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. ഇന്നലെ മാത്രം 790 പുതിയ കേസുകളും 36 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,296 ആയും മരണസംഖ്യ 521 ആയും ഉയര്‍ന്നു. ഇതുവരെ 5,055 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്. 4,122 കേസുകളുള്ള ഡല്‍ഹി മൂന്നാമത്. രാജസ്ഥാനില്‍ ഇന്നലെ 70 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്, രണ്ടു മരണവും.

മഹാരാഷ്്രടയിലെ നന്ദേഡില്‍ തീര്‍ഥാടനത്തിനു ശേഷം പഞ്ചാബില്‍ മടങ്ങിയെത്തിയ 130 പേരില്‍ 63 പേര്‍ക്കു കോവിഡ് സ്ഥീരികരിച്ചു. ഹരിയാനയില്‍ കോവിഡ് രോഗികളുടെ എണ്ണം 421 ആയി ഉയര്‍ന്നു. മരണം അഞ്ചാണ്. ആഗ്രയില്‍ 26 പുതിയ കേസുകള്‍ കണ്ടെത്തി. ഒഡീഷയില്‍ 159 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. അതിനിടെ, സി.ആര്‍.പി.എഫ്. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ജാവേദ് അഖ്തറിന്റെ സ്‌റ്റെനോഗ്രാഫര്‍ കോവിഡ് പോസിറ്റീവായതോടെ ഡല്‍ഹിയിലെ ആസ്ഥാനം അണുനശീകരണത്തിനായി അടച്ചു.

ജാവേദ് അഖ്തറടക്കം പത്തോളം പേര്‍ ക്വാറന്റീനിലാണ്. ഡല്‍ഹി മയൂര്‍വിഹാറിലെ സി.ആര്‍.പി.എഫ്. 31-ാം ബറ്റാലിയനാകെ നിരീക്ഷണത്തിലാണ്. ഇവിടെ 135 ജവാന്മാര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നു.രാജ്യത്ത് കോവിഡ് -19 കണ്ടെത്തുന്നതിനായി നടത്തിയ ആര്‍.ടി-പി.സി.ആര്‍. പരിശോധന പത്തു ലക്ഷം കടന്നതായി ഐ.സി.എം.ആര്‍. അധികൃതര്‍ അറിയിച്ചു. ഇന്നലെ െവെകുന്നേരം വരെ 10,64,000 ടെസ്റ്റുകള്‍ നടത്തി.

പുതിയ കോവിഡ് ബാധിതരില്ലാതെ കേരളം; ചികിത്സയില്‍ 95 പേര്‍

കണ്ണൂരില്‍ ചികിത്സയിലിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ ഫലം നെഗറ്റീവായതോടെ കേരളത്തില്‍ പുതിയതായി രോഗികളൊന്നുമില്ല. സംസ്ഥാനത്ത് ഇതുവരെ 401 പേര്‍ രോഗമുക്തരായി. ആശുപത്രിയില്‍ ചികിത്സയിലുള്ളത് 95 പേര്‍. മാനന്തവാടി (വയനാട്); എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത് (എറണാകുളം) ശാന്തന്‍പാറ പഞ്ചായത്ത് (ഇടുക്കി) എന്നിവയെ പുതുതായി പട്ടികയില്‍ ചേര്‍ത്തതോടെ സംസ്ഥാനത്തു ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 84.

കോവിഡ് െവെറസ് ബാധ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തശേഷം പുതിയ രോഗബാധിതരില്ലാത്ത രണ്ടാമത്തെ ദിവസമായിരുന്നു ഇന്നലെ. വിവിധ ജില്ലകളിലായി 21,720 പേര്‍ നിരീക്ഷണത്തിലുള്ളതില്‍ 21,332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലുമാണ്. 63 പേരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 32,217 വ്യക്തികളുടെ സാംപിള്‍ പരിശോധനയ്ക്കയച്ചതില്‍ ലഭ്യമായ 31,611 സാംപിളുകളുടെ ഫലം നെഗറ്റീവാണ്. ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ളവര്‍ തുടങ്ങി മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 2391 സാംപിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 1683 ഫലങ്ങളും നെഗറ്റീവാണ്.