ലോക്ഡൗൺ അവസാനിപ്പിക്കാന്‍ തിടുക്കം കാട്ടരുതെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: കോവിഡ്‌ വ്യാപനം തടുക്കാനായി നടപ്പിലാക്കിയ ലോക്ഡൗൺ അവസാനിപ്പിക്കാന്‍ തിടുക്കം കാട്ടരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. നിയന്ത്രണങ്ങളില്‍ പെട്ടെന്ന് നല്‍കുന്ന ഇളവുകള്‍ രോഗ൦ വന്‍ തോതില്‍ പരക്കുന്നതിന് കാരണമാകുമെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പില്‍ പറയുന്നു. അമേരിക്കയടക്കം പല വന്‍കിട രാജ്യങ്ങളും കോവിഡ്‌ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്‍കി ത്തുടങ്ങിയത് മുന്നില്‍ക്കണ്ടാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

വൈറസ് വ്യാപനം വളരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ ലോക്ഡൗൺ ഘട്ടംഘട്ടമായി അവസാനിപ്പിക്കുക എന്നതും വിദൂരമായിരിക്കും. ജനീവയിൽ നടന്ന ഒരു വെർച്വൽ ബ്രീഫിംഗിനെ അഭിസംബോധന ചെയ്തുകൊണ്ട് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

എല്ലാവരേയും പോലെ നിയന്ത്രണങ്ങളില്‍ ഒരു ലഘൂകരണത്തിന് ആഗ്രഹിക്കുന്നുണ്ട് തങ്ങളും. അതേ സമയം തന്നെ നിയന്ത്രണം മാറ്റുമ്പോള്‍ വൈറസ് മാരകമായ ഒരു പുനരുജ്ജീവനത്തിലേക്ക് നയിച്ചേക്കാമെന്നും കാര്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയൊരു അപകടത്തിലേക്കായിരിക്കും ചെന്നെത്തുകയെന്നും അദ്ദേഹം പറഞ്ഞു.

കൊറോണവൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഇത് കൊറോണ വീണ്ടും തിരിച്ചുവരാന്‍ കാരണമാകുമെന്നും കൂടുതല്‍ രോഗബാധയിലേക്കാണ് അത് നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച ചില രാജ്യങ്ങൾ ഇപ്പോൾ lock down ഇളവുകള്‍ നല്‍കികൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കുന്നുണ്ട്. പുതിയ നടപടികൾ കൈക്കൊള്ളുന്നതിനുമുമ്പ് അവയുടെ ആഘാതം സമയമെടുത്ത് വിലയിരുത്തുകയും ആവശ്യമായ നടപടികൾ ക്രമേണ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

കൊറോണ വ്യാപനം തടയുന്നതിന് രാജ്യങ്ങളിൽ പ്രഖ്യാപിച്ചിരിക്കുന്ന lock down നിയന്ത്രണങ്ങൾ പെട്ടെന്ന് പിൻവലിക്കരുതെന്ന മുന്നറിയിപ്പ് പല ഘട്ടങ്ങളിലായി ലോകാരോഗ്യ സംഘടന നല്‍കി വരുന്നുണ്ട്. നിയന്ത്രണങ്ങൾ പെട്ടെന്ന് പിൻവലിക്കുന്നത് കടുത്ത രോഗവ്യാപനത്തിന് കാരണമാകുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു.