രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ചില കൊറോണ വൈറസ് സാംപിളുകള്‍ നശിപ്പിച്ചതായി ചൈന

ബെയ്ജിങ് : 2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ലോകമെങ്ങും വ്യാപിച്ച്‌ ലക്ഷങ്ങളെ മരണത്തിലേയ്ക്ക് തള്ളിവിട്ട് ഇപ്പോഴും സജീവമായിരിക്കുകയാണ്. ഇതോടെ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച്‌ അമേരിക്കയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ക്ക് പലസംശയങ്ങളും ഉണ്ടായി. വുഹാനില്‍ നിന്നും പൊട്ടിപുറപ്പെട്ട വൈറസ് മനുഷ്യനിര്‍മിതമാണെന്നും വുഹാനിലെ ലാബാണ് അതിന്റെ പ്രഭവമെന്നും നേരത്തെ തന്നെ ചൈനയ്‌ക്കെതിരെ യുഎസ് ആരോപണം ഉന്നയിച്ചിരുന്നു. യുഎസിന്റെ ആരോപണങ്ങള്‍ ശരിയാകുന്ന തരത്തിലാണ് ചൈനയില്‍ നിന്ന് ചില വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്.

രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ചില കൊറോണ വൈറസ് സാംപിളുകള്‍ നശിപ്പിച്ചതായി സമ്മതിച്ചിരിക്കുകയാണ് ചൈന. വൈറസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവച്ചുവെന്ന യുഎസിന്റെ ആരോപണങ്ങള്‍ക്ക് ആക്കംകൂട്ടുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചില ലബോറട്ടറികളില്‍ ഉണ്ടായിരുന്ന വൈറസ് സാംപിളുകള്‍ നശിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ജനുവരി മൂന്നിന് ഉത്തരവു നല്‍കിയിരുന്നുവെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷനിലെ സയന്‍സ് ആന്‍ഡ് എജ്യുക്കേഷന്‍ വിഭാഗം സൂപ്പര്‍വൈസര്‍ ലിയു ഡെങ്ഫെങ് ബെയ്ജിങ്ങില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാരകമായ വൈറസിനെ കൈകാര്യം ചെയ്യാന്‍ ശേഷിയില്ലാത്ത ലാബുകളില്‍ സൂക്ഷിച്ചിരുന്ന വൈറസുകള്‍ നശിപ്പിക്കാനായിരുന്നു നിര്‍ദേശം. ലാബുകളുടെ സുരക്ഷ ഉറപ്പാക്കാനും അജ്ഞാതമായ രോഗാണുക്കള്‍ മൂലമുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനുമായിരുന്നു നടപടിയെന്നും ലിയു പറഞ്ഞു. വൈറസ് അപകടകാരിയാണെന്ന വിദഗ്ധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സാംപിളുകള്‍ നശിപ്പിക്കാന്‍ നിര്‍ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സാംപിളുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത കേന്ദ്രങ്ങള്‍ അവ മറ്റിടങ്ങളിലേക്കു മാറ്റുകയോ നശിപ്പിക്കുകയോ ആണു ചെയ്യുന്നത്. എന്നാല്‍ അമേരിക്ക പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ലോകരാജ്യങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണെന്നും ലിയു കുറ്റപ്പെടുത്തി.

വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച്‌ അമേരിക്കയും ചൈനയും നേര്‍ക്കുനേര്‍ പോരാട്ടം നടത്തുന്ന സാഹചര്യത്തിലാണ് ആദ്യഘട്ടത്തില്‍ സാംപിളുകള്‍ നശിപ്പിച്ചുവെന്ന ചൈനയുടെ വെളിപ്പെടുത്തല്‍. ഇത് യുഎസ് ആരോപണങ്ങള്‍ക്കു കൂടുതല്‍ ശക്തി പകരും.