പറഞ്ഞ പരാമര്‍ശം തെറ്റാണ്, തിരുത്തുന്നു; ഗോവ പരാമര്‍ശത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡിന് പ്രതിരോധ പ്രവര്‍ത്തനങ്ങളേക്കുറിച്ച് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയിലെ ചര്‍ച്ചയില്‍ ഗോവയെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം തെറ്റായി സംഭവിച്ചതാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പരാമര്‍ശം തിരുത്തുന്നുവെന്നും മന്ത്രി അറിയിച്ചു.

കേരളത്തില്‍ 3 മരണമാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ ചികിത്സ തേടി കേരളത്തിലെത്തിയ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നുമാണ് പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഞാന്‍ പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയി. തെറ്റായ പരാമര്‍ശം ഞാന്‍ തിരുത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ചര്‍ച്ചക്കിടെ കേരളത്തിലെ കൊവിഡ് മരണ കണക്കില്‍ മന്ത്രി ഗോവയെ പരാമര്‍ശിച്ച് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് രംഗത്ത് വന്നിരുന്നു.

ബിബിസി ചര്‍ച്ചയ്ക്കിടെ കേരളത്തിലെ കൊവിഡ് മരണങ്ങളെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രിയുടെ ഗോവ പരാമര്‍ശം. കേരളത്തില്‍ ഇതുവരെ നാല് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. അതിലൊരാള്‍ ഗോവയില്‍ നിന്നും ചികിത്സ തേടി എത്തിയതാണ്. ഗോവയില്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തതുകൊണ്ടാണ് ഇയാള്‍ കേരളത്തിലെത്തിയത് എന്ന് മന്ത്രി മറുപടി നല്‍കി. എന്നാല്‍ കേരള ആരോഗ്യമന്ത്രിയുടെ ഈ പരാമര്‍ശം അമ്പരപ്പുണ്ടാക്കിയെന്ന് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ട്വിറ്ററില്‍ കുറിച്ചു.

ഇത് തെറ്റായ പ്രസ്താവനയാണ്, മന്ത്രി പറഞ്ഞ കൊവിഡ് രോഗി ഗോവയില്‍ നിന്നല്ല. ഗോവയില്‍ കൊവിഡ് ചികിത്സയ്ക്ക് സൗകര്യമില്ലാത്തതിന്റെ പേരില്‍ ഒരാളും കേരളത്തിലേക്ക് പോയിട്ടില്ലെന്ന് ഗോവ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി താന്‍ പറഞ്ഞതിലെ തെറ്റ് തിരുത്തിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മികച്ച നേട്ടം കൈവരിച്ച കേരളത്തെ പ്രതിനിധീകരിച്ച് കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയത്.