ഇനി ഹൈറിസ്‌ക് വിഭാഗത്തിലുള്ളവരെയും രോഗലക്ഷണമുള്ളവരെയും മാത്രമേ പരിശോധിക്കൂവെന്ന് സര്‍ക്കാര്‍

കൊച്ചി: ഐസിഎംആര്‍ നിര്‍ദേശപ്രകാരം വിദേശത്ത് നിന്ന് തിരിച്ചെത്തിയ പ്രവാസികളില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ടവരേയും രോഗലക്ഷണം കാണിക്കുന്നവരേയും മാത്രമേ ഇപ്പോള്‍ പരിശോധനയ്ക്ക് വിധേയരാക്കൂവെന്ന് മാനദണ്ഡത്തില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന എല്ലാവരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന മാനദണ്ഡത്തിലാണ് സര്‍ക്കാര്‍ ഇളവ് വരുത്തിയത്.

ദേശീയതലത്തിലെ കണക്കെടുത്താല്‍ ഏറ്റവും കുറവ് പരിശോധനകള്‍ നടത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് നിലവില്‍ കേരളമുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും തിരിച്ചെത്തുന്നവരെ 7 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് ശേഷം പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ മാത്രമേ വീടുകളിലേക്ക് അയക്കാനാകൂ എന്നായിരുന്നു ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ നിലപാട്.ഈ മാസം നാല് മുതല്‍ ഇതുവരെ പ്രവാസികളും ഇതരസംസ്ഥാനമലയാളികളും അടക്കം 97247 പേര്‍ സംസ്ഥാനത്ത് എത്തി. ഇതില്‍ പരിശോധന നടത്തിയത് പതിനാലായിരത്തോളം പേരെ മാത്രം. ഇതരസംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരുടെ എണ്ണം കൂടിയതോടെ എല്ലാവരേയും ടെസ്റ്റ് ചെയ്യുക എന്ന മുന്‍ മാനദണ്ഡത്തില്‍ നിന്നും സര്‍ക്കാര്‍ മാറി. രോഗലക്ഷണം കാണിക്കുന്നവരെ പരിശോധിക്കുക എന്ന ഐസിഎംആറിന്റെ പുതിയ മാനദണ്ഡമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്.