ഉത്ര കൊലക്കേസ് ; സൂരജിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊല്ലം: അഞ്ചലിലെ ഉത്രയുടെ കൊലപാതകത്തില്‍ ശാസ്ത്രീയ തെളിവെടുപ്പിന് വേണ്ടി സാങ്കേതിക വിദഗ്ദരുടെ സഹായം തേടി അന്വേഷണ സംഘം. ഉത്രക്ക് ആദ്യം പാമ്ബ് കടിയേറ്റ അടൂരിലുള്ള സൂരജിന്റെ വീട്, രണ്ടാം പ്രാവശ്യം മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റ അഞ്ചലിലെ വീട് എന്നിവിടങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് വേണ്ടിയാണ് സാങ്കേതിക വിദഗ്ദരുടെ സഹായം തേടിയിരിക്കുന്നത്.

പാമ്ബുകളെ പിടികൂടുന്നവര്‍, പാമ്ബുകളെ കുറിച്ച്‌ പഠിച്ച വിദഗ്ദര്‍. ഫോറന്‍സിക് വിദഗ്ദര്‍, വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള വിദഗ്ദരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം എല്ലാവരെയും ഒരുമിച്ച്‌ എത്തിച്ച്‌ തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

അതേസമയം സൂരജിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സൂരജിനെ കസ്റ്റഡിയില്‍ കിട്ടാന്‍ ചൊവ്വാഴ്ച വനംവകുപ്പ് കോടതിയെ സമീപിച്ചു. സൂരജിനെയും പാമ്ബ് പിടിത്തക്കാരനായ സുരേഷിനെയും അഞ്ച് ദിവസത്തേക്കാണ് വനംവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഉത്രക്ക് രണ്ട് പ്രാവശ്യവും പാമ്ബ് കടിയേറ്റ മുറികളുടെ ചിത്രങ്ങള്‍ എടുത്തു വാതിലുകള്‍ ജനാലകള്‍ എന്നിവ സംബന്ധിച്ച്‌ രേഖചിത്രങ്ങളും തയ്യാറാക്കുന്നുണ്ട്. അതേസമയം സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന തെളിയിക്കുന്നതിന് വേണ്ടിയാണിത്. ഇതിനായി നോട്ടീസ് നല്‍കി.