ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 71.93 ലക്ഷമായി; ജാഗ്രത കൈവിടരുതെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 71.93 ലക്ഷമായി ഉയര്‍ന്നു. കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4.08 ലക്ഷം കവിഞ്ഞു. അമേരിക്കയാണ് കൊവിഡ് കൊവിഡ് രോഗികളില്‍ മുന്നില്‍. അമേരിക്കയില്‍ ഇത് വരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 20.26 ലക്ഷമായി. മരണം 1.13 ലക്ഷമായി. ബ്രസീലിലും റഷ്യയിലും കൊവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. ബ്രസീലില്‍ 7.10 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണം 37,312 കടന്നു. റഷ്യയില്‍ 4.76 ലക്ഷം പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 5971 പേര്‍ മരിച്ചു.

കൊവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുന്‍കരുതലില്‍ പിന്നോട്ടുപോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ലോകത്ത് രോഗികളുടെ പ്രതിദിന വര്‍ധന ഇപ്പോള്‍ റെക്കോഡിലാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണ് യൂറോപ്പിലെ ലക്ഷക്കണക്കണക്കിന് പേരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായതായി ഇംപീരിയില്‍ കോളേജ് ലണ്ടനിലെ ഒരു സംഘം പുറത്ത് വിട്ട റിപ്പോര്ട്ട് വ്യക്തമാക്കി. ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 2.65 ലക്ഷമായി. 7473 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായിരുന്ന ന്യൂ യോര്‍ക്ക് നഗരത്തില്‍ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് 78 ദിവസങ്ങള്‍ നീണ്ട ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ഇന്നലെ മുതല്‍ നീക്കി. ന്യൂ യോര്‍ക്ക് ഓഹരി വിപണിയും വലിയ മുന്നേറ്റം രേഖപ്പെടുത്തി. യൂറോപ്യന്‍ രാജ്യങ്ങളിലെ രോഗവ്യാപനവും മരണ നിരക്കും കുറഞ്ഞു.