രണ്ട് പെണ്‍മക്കളെ വെടിവച്ചു കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു

മസ്കിറ്റ്, ഡാളസ്: ഫോര്‍ണി ഹൈസ്കൂള്‍ വിദ്യാര്‍ഥികളായ നറ്റാഷ (17), അലക്സ (16) എന്നിവരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം പിതാവ് റെയ്മണ്ട് ഹെയ്സല്‍ (63) സ്വയം വെടിവെച്ച്‌ ജീവനൊടുക്കി.

മസ്കിറ്റ് ടൗണ്‍ ഈസ്റ്റിലാണു സംഭവം.രാത്രി 10.30 ന് വെടിയൊച്ച കേള്‍ക്കുന്നു എന്നു സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവസ്ഥലത്തു എത്തിയത്. ഇരുനില വീട്ടില്‍ എത്തിയ പോലീസ് ആദ്യം രക്തത്തില്‍ കുളിച്ചു കിടക്കുന്ന റെയ്മണ്ടിനെയാണ്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ രണ്ടു കുട്ടികളും റൂമില്‍ വെടിയേറ്റു മരിച്ചു കിടക്കുന്നതും കണ്ടെത്തി. മൂന്നു പേരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഫോര്‍ണി ഹൈസ്കൂള്‍ ബാന്‍റ് ടീം അംഗങ്ങളായിരുന്നു ഇരുവരും. നറ്റാഷയുടെ ഹൈസ്കൂള്‍ ഗ്രാജുവേഷന്‍ ജൂണ്‍ ഒന്നിനായിരുന്നു. രണ്ടു മക്കളെയും വെടിവച്ചു കൊല്ലുന്നതിന് പിതാവിനെ പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിച്ചുവരുന്നതായി മസ്കിറ്റ് പോലീസ് ലഫ്റ്റ് സ്റ്റീഫന്‍ ബ്രിഗ്സ് പറഞ്ഞു.

അതേസമയം സമര്‍ഥരായ രണ്ടു വിദ്യാര്‍ഥികളെയാണ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്ന് ഫോര്‍ണി സ്കൂള്‍ അധ്യാപകര്‍ പറഞ്ഞു.