സംവിധായകന്‍ സച്ചി അന്തരിച്ചു

തൃശൂര്‍: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി എന്ന കെആര്‍ സച്ചിദാനന്ദന്‍ (49) അന്തരിച്ചു. രാത്രി പത്തുമണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം.തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

2020 ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ ‘അയ്യപ്പനും കോശിയുമാണ്’ അവസാന ചിത്രം. അയ്യപ്പനും കോശിയും, അനാര്‍ക്കലി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. രാമലീലയും ഡ്രൈവിങ് ലൈസന്‍സും ഉള്‍പ്പെടെ പന്ത്രണ്ട് തിരക്കഥകള്‍ എഴുതി. 2007 ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം.

സുഹൃത്തായ സേതുവുമൊത്ത് 2007ല്‍ എഴുതിയ ‘ചോക്ലേറ്റ്’ സിനിമയിലൂടെയാണ് മലയാള സിനിമയിലെ എണ്ണം പറഞ്ഞ എഴുത്തുകാരില്‍ ഒരാളായത് . ഇരുവരുടേതുമായി റോബിന്‍ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ പിറവിയെടുത്തു. 2011ല്‍ ഡബിള്‍സിന് ശേഷം സച്ചിയും സേതുവും കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീട് സച്ചി തിരക്കഥയെഴുതിയ മോഹന്‍ലാല്‍ നായകനായ ജോഷി ചിത്രം ‘റണ്‍ ബേബി റണ്‍’ 2012ലെ വമ്പന്‍ ഹിറ്റായിരുന്നു. വന്‍ തരംഗം സൃഷ്ടിച്ച ദിലീപ് നായകനായ രാമലീല, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ ഒരുമിച്ച ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയും സച്ചിയുടെ രചനയാണ്.

2015ല്‍ പുറത്തിറങ്ങിയ അനാര്‍ക്കലിയിലൂടെ സംവിധായകനായി. ഈ സിനിമയിലെ നായകന്മാരായ പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവരെ കൂട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും ബോക്‌സ്’ ഓഫീസ് തൂത്തുവാരി. 50 കോടി ക്ലബ്ബും കടന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക് ചെയ്യാനുള്ള അവകാശം ജോണ്‍ എബ്രഹാമിന്റെ നിര്‍മ്മാണ കമ്പനിയായ ജെ.എ. എന്റര്‍ടൈന്‍മെന്റ് സ്വന്തമാക്കിയത് അടുത്തിടെയാണ്. ബിജു മേനോന്‍ ചിത്രം ചേട്ടായീസിലൂടെ നിര്‍മ്മാതാവായി. ബിജു മേനോന്‍, ഷാജൂണ്‍ കരിയാല്‍, പി. സുകുമാര്‍, സുരേഷ് കൃഷ്ണ എന്നിവരോടൊപ്പം ‘തക്കാളി ഫിലിംസ്’ എന്ന ബാനറില്‍ ‘ചേട്ടായീസ്’ സിനിമ നിര്‍മ്മിച്ചു.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ സച്ചി അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എട്ടുവര്‍ഷം കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു.