ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ്

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനു വേണ്ടി ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ്. ഭൂമി ഏറ്റെടുക്കൽ നടപടിക്കായി കോട്ടയം കളക്ടറെ ചുമതലപ്പെടുത്തി. റവന്യൂ വകുപ്പാണ് ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ശബരിമലയിൽ ഗ്രീൻഫീൽഡ് വിമാനത്താവളവുമായി മുന്നോട്ടു പോകാനുളള തീരുമാനം എടുത്തിരുന്നു. അതിനെ തുടർന്നാണ് ഇപ്പോൾ റവന്യു പ്രിൻസിപ്പൾ സെക്രട്ടറി ജയതിലകന്റെ ഉത്തരവ് വന്നിരിക്കുന്നത്.

ചെറുവളളി എസ്‌റ്റേറ്റിലെ 2263.13 ഏക്കർ ഭൂമി ആണ് ഇതുപ്രകാരം ഏറ്റെടുക്കുക. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമായിരിക്കും നടപടി. ഭൂമിയുടെ ഉടമസ്ഥാവാശം സംബന്ധിച്ച് വർഷങ്ങളായി തർക്കമുള്ളതാണ്. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ സെക്ഷൻ 77 അനുസരിച്ച് കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവെച്ചാണ് ഭൂമി ഏറ്റെടുക്കുക. സർക്കാർ തന്നെ ഭൂമി ഏറ്റെടുക്കുന്നതിനാൽ പണം കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടില്ല.