24 മണിക്കൂറിനിടെ 12,881 പേര്‍ക്ക് കോവിഡ്; 334 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 12,881 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 334 പേര്‍ ഇന്നലെ മാത്രം രോഗം ബാധിച്ച്‌ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 3,66,946 ആയി ഉയര്‍ന്നു. മരണസംഖ്യ 12,237 ആണ്. സുപ്രീംകോടതി നിര്‍ദേശത്തിന് പിന്നാലെ ഡോക്ടര്‍മാര്‍ക്ക് കൃത്യസമയത്ത് ശമ്ബളം നല്‍കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോടാവശ്യപ്പെട്ടു.

കോവിഡ് പ്രതിദിന കണക്കിലെ ഏറ്റവും വലിയ വര്‍ധനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. പുതിയ രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്ന് ദിവസം നേരിയ കുറവ് ഉണ്ടായിരുന്നെങ്കിലും ഡല്‍ഹിയിലും തമിഴ്നാട്ടിലും രോഗികളുടെ എണ്ണം കൂടിയതാണ് പതിമൂവായിരത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ കാരണം. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലുള്ള വര്‍ധന ആശ്വാസകരമാണ്. 1,94,325 പേര്‍ക്ക് രോഗം ഭേദമായതോടെ രോഗമുക്തി നിരക്ക് 53 ശതമാനമായി ഉയര്‍ന്നു.

ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന് രോഗം സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ ഭരണകൂടം ഒന്നാകെ കോവിഡ് ഭീഷണി നേരിടുകയാണ്. നിലവില്‍ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികില്‍സയിലുളള സത്യേന്ദര്‍ ജയിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യവകുപ്പിന്‍റെ അധികച്ചുമതല ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഏറ്റെടുത്തു. ഡല്‍ഹിയില്‍ 6 ലക്ഷം റാപ്പിഡ് ആന്‍റിജന്‍ പരിശോധന നടത്താന്‍ കേന്ദ്രം തീരുമാനിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ അധികമായി 500 വെന്‍റിലേറ്ററുകളും 650 ആംബുലന്‍സുകളും ഡല്‍ഹിയിലെ ആശുപത്രികള്‍ക്ക് നല്‍കും.