കവര്‍ച്ച സംഘത്തിന്റെ കുത്തേറ്റ് ഡല്‍ഹിയില്‍ 88കാരി കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: കവര്‍ച്ച തടയാന്‍ ശ്രമിക്കുന്നതിനിടെ 88കാരി കുത്തേറ്റ് മരിച്ചു. വിരമിച്ച സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്റെ ഭാര്യ കന്ത ചൗളയാണ് കുത്തേറ്റ് മരിച്ചത്.

ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് മേഖലയിലെ ഇവരുടെ ഫ്‌ളാറ്റില്‍ ശനിയാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. അടുത്തിടയായി ഇവരുടെ വീട്ടില്‍ നിയമിച്ച സെക്യൂരിറ്റി ജീവനക്കാരനും മൂന്ന് പേരും ചേര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്നും ഇവരെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കന്തയ്ക്ക് കുത്തേറ്റതെന്നും പൊലീസ് പറഞ്ഞു. ഇരുവരെയും കത്തിചൂണ്ടി ഭീഷണിപ്പെടുത്തുകയും ഇതിന് പിന്നാലെ കവര്‍ച്ചാ സംഘത്തെ തടയാന്‍ ശ്രമിച്ച കന്തയെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ വീടിനുള്ളില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളും സംഘം കവര്‍ന്നു.

അബോധാവസ്ഥയില്‍ കിടക്കുന്ന ഭാര്യയെ കണ്ട് ചൗള അയല്‍വാസികളെ വിവരമറിയിക്കുകയും കന്തയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കന്ത മരിക്കുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചതായി വ്യക്തമാക്കി.സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ രണ്ട് മക്കളും മരിച്ചതോടെ കന്ത ചൗളയും ഭര്‍ത്താവ് ബി ആര്‍ ചൗളയും ഇവിടെയാണ് താമസം.