വാരിയംകുന്നന്‍ സിനിമയ്ക്കെതിരെ കെപി ശശികല

കൊച്ചി: ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ പൃഥ്വി രാജ് മുഖ്യ വേഷത്തില്‍ ഒരുങ്ങുന്ന വാരിയംകുന്നന്‍ എന്ന സിനിമയ്ക്കെതിരെ ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല. ഫേസ്ബുക്കിലൂടെയാണ് കെപി ശശികല ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

1921 ലെ പ്പോലെ ഒടുങ്ങിത്തിരാന്‍ ഈ 2021ല്‍ ഹിന്ദുക്കള്‍ തയ്യാറല്ലെന്നും ആസിഖേ സംവിധാനിച്ചോളൂ കാണാം എന്നുമാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചത്.ഇന്നലെയാണ് ആഷിഖ് അബു തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പരസ്യ ഭീഷണിയുമായി കെപി ശശികല രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

2021 ലേക്ക് വാരിയൻ ക്കുന്നൻ പുനരവതരിക്കുന്നത്രെ !
നായകനും സംവിധായകനും ഹർഷോന്മാദത്തിലാണ്.
വിവാഹാലോചന നടക്കും മുൻപ് കുട്ടിയുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തിയതിന്റെ ഉദ്യേശം വ്യക്തം’ സംഘ പരിവാറുകാർ കേറിക്കൊത്തും മതേതരർ രക്ഷയ്കെത്തും മുഖ്യനും പ്രതിപക്ഷനും ഞാൻ ലച്ചിപ്പോം എന്നും പറഞ്ഞ് ഓതിരം കടകം മറിയും. സിനിമ രക്ഷപ്പെടും! ഫുത്തി എപ്പടി?
അവരെ കുറ്റം പറയാൻ പറ്റ്വോ ?
മീശയെന്ന മൂന്നാം കിട നോവൽ രക്ഷപ്പെട്ട തങ്ങനെയല്ലേ? തിയേറ്ററിൽ ഒരു ചലനവുമുണ്ടാക്കാത്ത ഒരു സിനിമ ഇറങ്ങിയ ദിവസം തന്നെ എന്നെ ഒരാൾ വിളിക്കുന്നു. അതിൽ ആറ്റുകാൽ പൊങ്കാലയെ മോശമായി ചിത്രീകരിച്ചിട്ടുണ്ട് ടീച്ചർ ഉടനെ പ്രതികരിക്കണം. ഞാൻ സിനിമാരംഗത്തുള്ള ചിലരെ വിളിച്ചു അവർ പറഞ്ഞു അത് കാശിന് കൊള്ളാത്ത സിനിമയാണ്. ഉടനെ പെട്ടീൽ കേറും. അപ്പോഴാണ് ഉദ്ദേശം മനസ്സിലായത്. ആലുവായിലെ സിനിമാ സെറ്റ് കത്തിപ്പിച്ചത് എന്തിനാണെന്ന് മലയാളി തിരിച്ചറിഞ്ഞു..അതോണ്ട് മോനെ പൃഥ്വീ , ആസിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക് ! ഞങ്ങൾ പ്രതികരിക്കും.. വേറിട്ടൊരു പ്രതികരണം ! നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം !
1921 ലെ പ്പോലെ ഒടുങ്ങിത്തിരാൻ ഈ 2021 ൽ ഹിന്ദുക്കൾ തയ്യാറല്ല!
ആസിഖേ സംവിധാനിച്ചോളു….. കാണാം