ചുരുളി കട്ടെടുത്തത്; ലിജോ ജോസ് പെല്ലിശ്ശേരിക്കെതിരെ ആരോപണവുമായി സംവിധായിക

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി സിനിമയെക്കുറിച്ച് മോഷണാരോപണം. തന്റെ ചുരുളി കട്ടെടുത്തതാണെന്ന് വനിതാ സംവിധായിക രംഗത്ത്. സംവിധായിക സുധ രാധികയാണ് മോഷണം ആരോപിച്ച് രംഗത്തെത്തിയത്. ഫെയ്‌സ്ബുക്കിലൂടെയാണ് ചുരുളി കോപ്പിയടിയാണെന്നു സുധ രാധിക വെളിപ്പെടുത്തിയത്.

ചുരുളിയുടെ കഥയല്ല പേരാണ് ലിജോ ജോസ് മോഷ്ടിച്ചതെന്നും കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ചിത്രത്തിന്റെ തിരക്കഥ മുന്‍പ് രജിസ്റ്റര്‍ ചെയ്തതാണെന്നും ഇവര്‍ അവകാശപ്പെടുന്നു. ഇന്നലെയാണ് ലിജോയുടെ ചുരുളിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
കോപ്പിയടിച്ച്‌ കോപ്പിയടിച്ച്‌ ഇപ്പൊ പാവത്തുങ്ങടെ നെഞ്ചത്തിക്കായോ മാഷെ . ആന്തോളജി “R factor” വർഷങ്ങൾക്ക്‌ മുൻപ്‌ അമേരികൻ റൈറ്റേഴ്സ്‌ ഗിൽഡിൽ റെജിസ്റ്റെർ ചെയ്തപ്പോൾ മുതൽ “ചുരുളി” എന്ന പേരും അതിലുണ്ട്‌.

ഒരു വർഷത്തിലധികമായി KSFDC യിൽ ‘ചുരുളി’ സബ്മിഷൻ. അതിനായി വീണ്ടും ഒറ്റയ്ക്ക്‌ എടുത്ത്‌ register ചെയ്തതാണു. ദീദി എന്റെ സ്ക്രിപ്റ്റ്‌ കുറ്റപ്പെടുത്തിയത്‌ ചില വിഗ്രഹങ്ങളെ ഇകഴ്ത്തുന്നു എന്നതായിരുന്നു. അതിൽ വ്യാജവിഗ്രഹങ്ങളായ ചില സംവിധായകരുമുണ്ടായിരുന്നു, KSFDC / ചലചിത്ര അകാദമിയുടെ ഭാഗവും പ്രിയപ്പെട്ടവരുമായ അവരെ പിണക്കുന്ന ഒരു സ്ക്രിപ്റ്റ്,‌ അവരുടെ തന്നെ പരിഗണനയ്ക്ക്‌ അയച്ച ഞാൻ ആരായി! KSFDC 100% അഴിമതിയിൽ ആ പ്രൊജെക്റ്റ്‌ സ്വന്തക്കാർക്ക്‌ കൊടുത്തെങ്കിലും എനിക്കത്‌ ഉപേക്ഷിക്കാൻ കഴിയില്ല.

അടുത്ത മാസം വളരെ ചെറിയ ബഡ്ജറ്റിൽ അത്‌ സാഷാത്കരിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണു അടുത്ത പണി, അതും എട്ടിന്റെ പണി. അന്താരാഷ്ട്ര ഭീമനായ ലിജൊ ജോസ്‌ പല്ലിശ്ശേരിയും “ചുരുളി” അനൗൺസ്‌ ചെയ്തിരിക്കുന്നു. ലോകത്തുള്ള എന്തും കോപ്പിയടിക്കാനും സകല മേളകളിലും വിലകൂടിയ ക്യുറേറ്റേഴ്സ്‌ ഘോരഘോരം മാർക്കെറ്റ്‌ ചെയ്യാനും കൂടെയുള്ള, IFFI , IFFK അടക്കി വാഴുന്ന ലിജോയോട്‌ ഒരു പടം നേരാം വണ്ണം ചെയ്യാൻ ക്രൂവൊ പ്രൊഡ്യൂസറൊ ഇല്ലാത്ത ഈ പാവം എങ്ങനെ ഒന്നു പറയും ചുരുളി എന്റെ മാനസ പുത്രിയാണെന്നു.

സ്വന്തം സൗകര്യങ്ങളും ഉയർച്ചകളും ഉപേക്ഷിച്ച്‌ മൂന്നാലു വർഷം വയനാട്ടിൽ ഒരു സാധുസമൂഹത്തൊടൊപ്പം കഴിഞ്ഞതിന്റെ , കണ്ടു മുറിഞ്ഞ കാഴ്ചകളും വേദനയുമാണു എനിക്ക്‌ ചുരുളി എന്നു. കച്ചവടമാണു സിനിമ എന്നു വിജയിച്ചു നിൽക്കുന്നവരോട്‌ ഏറ്റുമുട്ടാൻ നമ്മളില്ല , പക്ഷെ നിയമപരമായി ആ റ്റൈറ്റിൽ ആദ്യം റെജിസ്റ്റർ ചെയ്തത്‌ ഞാനാണെന്നൊരു സത്യം അറിയിക്കുന്നു.

കഴിയുന്ന പോലെ അത്‌ കളയാതെ നിർത്താൻ ശ്രമിക്കും. അത്രേള്ളു, മുത്തങ്ങ സമരത്തിന്റെ തലേന്നു രാത്രി ചുരമിറങ്ങുമ്പോൾ നിസ്സഹായത കൊണ്ട്‌ ശ്വാസം പിടഞ്ഞ്‌ ഇരുട്ടിലേയ്ക്ക്‌ തുറന്ന കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ആ കണ്ണീരിപ്പഴും നെഞ്ചിലുണ്ട്‌, ഇങ്ങനെ ചില കഥകളായി ആരും കാണാതെ കുഴിച്ചുമൂടപ്പെട്ടവരുടെ. അവർക്ക്‌ വേണ്ടിയാണിത്‌ ചെയ്യുന്നത്‌, നിസ്സഹായയും ഏകാകിയുമായ ഒരു സംന്യാസിനിയുടെ കർമ്മം.