ഉറവിടമറിയാത്ത കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: ഉറവിടമറിയാത്ത കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. നഗരത്തിലെ മുഴുവന്‍ മാര്‍ക്കറ്റിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മേയര്‍ വി ശ്രീകുമാര്‍ അറിയിച്ചു. ലോട്ടറി ജീവനക്കാരന് രോഗം പിടിപ്പെട്ടത് അപകടകരമായ സാഹചര്യമാണ്. നിലവിലെ സാഹചര്യത്തില്‍ നഗരം ആകെ അടച്ചിടില്ലെന്നും മേയര്‍ പറഞ്ഞു.

പാളയത്തെ സാഫല്യം കോംപ്ലക്‌സ് ഏഴ് ദിവസത്തേക്ക് അടച്ചിടും. സാഫല്യം കോംപ്ലക്സ് പരിസരത്തു വഴിയോര കച്ചവടം അനുവദിക്കില്ല. സാഫല്യം കോംപ്ലക്‌സില്‍ വന്ന് പോയവരെ നിരീക്ഷിക്കും. ഇവരുടെ കണക്ക് ഉണ്ട്. പാളയം മാര്‍ക്കറ്റിലും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തും. മാര്‍ക്കറ്റിന്റെ മുന്‍വശത്തെ ഗേറ്റ് മാത്രമേ തുറക്കൂ.

പാളയം മാര്‍ക്കറ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കാന്‍ പ്രത്യേക കൗണ്ടര്‍ സജ്ജമാക്കും. നാളെ രാവിലെ 8 മുതല്‍ അണുനശീകരണം ആരംഭിക്കും. വഞ്ചിയൂര്‍, കുന്നപ്പുറം ഭാഗങ്ങളിലും കടുത്ത നിയന്ത്രണം നിലവില്‍ വരും. ഓഫീസുകളില്‍ കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തും. ബസ് സ്റ്റോപ്പുകളില്‍ തിരക്ക് അനുവദിക്കില്ല.

സമരങ്ങള്‍ക്കും കടുത്ത നിയന്ത്രണം ബാധകമായിരിക്കും. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മേയര്‍ അറിയിച്ചു.തിരുവനന്തപുരത്ത് ഇന്ന് നാല് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടതായി സ്ഥിരീകരിച്ചത്. നാല് പേരുടെയും രോഗ ഉറവിടം അവ്യക്തമാണ്.