സന്ദീപിന്റെ ഫോണ്‍കോള്‍ കേന്ദ്രീകരിച്ച എന്‍ഐഎയുടെ അന്വേഷണം ചെന്നെത്തിയത് സ്വപ്‌നയില്‍

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപിനെ തിരഞ്ഞ് നീങ്ങിയ എന്‍ഐഎ സംഘത്തിന്റെ വലയിലാണ് സ്വപ്‌ന സുരേഷ് കുടുങ്ങിയത്. സന്ദീപിന്റെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബെംഗലൂരുവില്‍ എത്തിയത്.

എന്നാല്‍ സന്ദീപിനൊപ്പം സ്വപ്നയെയും പൊലീസിന് പിടികൂടാനായി. ഇതോടെ കേസിലെ പ്രധാന പ്രതികള്‍ രണ്ട് പേരാണ് അറസ്റ്റിലായത്. ഇരുവരെയും ഒപ്പം പിടികൂടാനായത് അന്വേഷണം എളുപ്പത്തിലാക്കുമെന്നാണ് കരുതുന്നത്. കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത് കുമാര്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി.

സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായര്‍ കേസിലെ നാലാം പ്രതിയാണ്. സന്ദീപിനെയും സ്വപ്നയെയും പിടികൂടാന്‍ വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിച്ചുവെന്നാണ് എന്‍ഐഎക്ക് വ്യക്തമായത്. ഇതില്‍ ഏറെ പേരെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. സന്ദീപിന്റെ വീട്ടില്‍ ഇപ്പോഴും പരിശോധന തുടരുന്നുണ്ട്.

പ്രതികള്‍ ഈ വര്‍ഷം മാത്രം അഞ്ച് പ്രാവശ്യം സ്വര്‍ണ്ണം കടത്തിയെന്നാണ് വിവരം. സന്ദീപിന്റെ വീട്ടില്‍ ഇപ്പോഴും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. ഇയാളുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് ഓവനുകളും മോട്ടോറും കസ്റ്റംസ് സംഘം കണ്ടെത്തി. ഉപേക്ഷിച്ച ഡിപ്ലോമാറ്റിക് ബാഗേജുകളും കണ്ടെത്തി.