ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം

മുരളി തുമ്മാരുകുടി
കൊറോണ വൈറസ് രോഗം വരാതിരിക്കാൻ നമ്മൾ ആളുകളുമായുള്ള സന്പർക്കം പരമാവധി കുറച്ചിരിക്കുന്പോൾ, ഓരോ ദിവസവും ഡോക്ടർമാർ മുതൽ ക്ളീനിങ്ങ് സ്റ്റാഫ് വരെയുള്ള ആരോഗ്യ പ്രവർത്തകർ കൊറോണ വൈറസ് ബാധയുള്ളവരുമായി അറിഞ്ഞുകൊണ്ട് നേരിട്ട് ഇടപഴകുകയാണ്. സ്വാഭാവികമായും കൊറോണ വൈറസ് അവരെ കൂടുതലായി ബാധിക്കാനുള്ള സാധ്യതയുണ്ട്.
ലോകമെന്പാടും ഇതുവരെ മൂവായിരത്തിലധികം ആരോഗ്യ പ്രവർത്തകർ കൊറോണ വൈറസ് രോഗം മൂലം മരിച്ചു എന്നാണ് ആംനെസ്റ്റി ഇന്റർനാഷനലിന്റെ കണക്ക്. മറ്റു സംസ്ഥാനങ്ങളിൽ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എത്ര പേരുടെ ജീവൻ നഷ്ടപ്പെട്ടു എന്ന കണക്കുകൾ ലഭ്യമല്ല.
കേരളത്തിൽ ഇതുവരെ 435 ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ ഉണ്ടായെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭാഗ്യവശാൽ ആർക്കും ഇതുവരെ ജീവൻ നഷ്ടപ്പെട്ടിട്ടില്ല. ഈ സ്ഥിതി ഇനി എത്രനാൾ തുടരുമെന്ന് പറയാൻ പറ്റില്ല. കൊറോണക്കെതിരെയുള്ള പോരാട്ടത്തിലെ അടുത്ത വെല്ലുവിളി അതാണ്.
നമ്മുടെ ആരോഗ്യ പ്രവർത്തകരെ പരമാവധി സംരക്ഷിക്കണം, അവർക്ക് രോഗം വന്നാൽ ഏറ്റവും നല്ല ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കണം, ജീവൻ നഷ്ടപ്പെട്ടാൽ നല്ല ഇൻഷുറൻസും ബന്ധുക്കൾക്ക് ജോലിയും നൽകണം.
അതുമാത്രം പോരാ, രോഗം പടരാതെ ഉത്തരവാദിത്തത്തോടെ പൊതുസമൂഹം പെരുമാറുന്പോഴാണ് ആശുപത്രികളിൽ തിരക്ക് കുറയുന്നതും നമ്മുടെ ആരോഗ്യ പ്രവർത്തകർ സുരക്ഷിതരായിരിക്കുന്നതും. അവരുടെ ആരോഗ്യവും ജീവനും നമ്മുടെ കൂടി ഉത്തരവാദിത്തമാണ്.
സുരക്ഷിതരായിരിക്കുക, ഉത്തരവാദിത്തത്തോടെ പെരുമാറുക.