ഫ്‌ലോറിഡ: ഭര്‍ത്താവ് ഫിലിപ്പ് മാത്യുവുമായി അഭിപ്രായവ്യത്യാസങ്ങളാല്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നു മെറിന്റെ മരണത്തില്‍ ഞെട്ടി ബന്ധുക്കളും സുഹൃത്തുക്കളും. കുഞ്ഞുമകള്‍, രണ്ട് വയസ്സുകാരി നോറയെ പിറവത്തെ അച്ഛനമ്മമാരുടെ അടുക്കലാക്കിയാണ് ഏറ്റവുമൊടുവില്‍ മെറിന്‍ തിരികെപ്പോയത്.
വീട്ടുകാര്‍ക്കും ഇവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല എന്നറിയാമായിരുന്നു. അപ്പോഴും അത് കൊല്ലാനുള്ള തരം വൈരത്തിലെത്തിയെന്ന് അവര്‍ സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ല. മുപ്പത്തിനാലുകാരിയായ മെറിന്റെ ആ ആശുപത്രിയിലെ അവസാനപ്രവൃത്തിദിനമായിരുന്നു അന്ന്. ഫിലിപ്പില്‍ നിന്ന് ദൂരെപ്പോകാന്‍ സൗത്ത് ഫ്‌ലോറിഡയില്‍ നിന്ന് ടാംപയിലെ മറ്റൊരു ആശുപത്രിയിലേക്ക് ജോലി മാറുകയായിരുന്നു മെറിന്‍.
ജോലി മാറുകയാണെന്നും, നഗരത്തില്‍ നിന്ന് താമസം മാറുന്നുവെന്നും കാണിച്ച് നേരത്തേ മെറിന്‍ ആശുപത്രിയില്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഓവര്‍നൈറ്റ് ഷിഫ്റ്റായിരുന്നു അന്ന് മെറിന്. ആശുപത്രിയിലെ നാലാം നിലയില്‍ കൊവിഡ് വാര്‍ഡിലായിരുന്നു മെറിന് ഡ്യൂട്ടി. ജോലി കഴിഞ്ഞ് രാവിലെ പ്രാദേശിക സമയം ഏഴരയോടെ മയാമിയിലെ താമസസ്ഥലത്തേക്ക് പോകാന്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് പോയതായിരുന്നു മെറിന്‍.
ഷിഫ്റ്റ് അവസാനിച്ചതിന് പിന്നാലെ നാട്ടിലേക്ക് വിളിച്ച മെറിന്‍ അച്ഛനമ്മമാര്‍ക്കൊപ്പമുള്ള കുഞ്ഞു നോറയുടെ വികൃതികള്‍ കണ്ട്, അവളോട് കളിതമാശ പറഞ്ഞാണ് ആശുപത്രിയില്‍ നിന്ന് ഇറങ്ങിയത്. ഷിഫ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെറിന്‍ ഏഴേ ഇരുപതോടെ പാര്‍ക്കിംഗ് ഏരിയയിലേക്ക് നടന്നു. അപ്പോഴാണ് കറുത്ത കാറില്‍ ഫിലിപ്പ് ആ പാര്‍ക്കിംഗ് ഏരിയയിലേക്ക് എത്തിയത്. ഒരു തരത്തിലും മുന്നറിയിപ്പ് പോലുമില്ലാതെ ഫിലിപ്പ് മെറിനെ കുത്തി വീഴ്ത്തി.
പതിനേഴ് തവണ കുത്തിയെന്നാണ് ദൃക്‌സാക്ഷികള്‍ പൊലീസിന് നല്‍കിയ മൊഴി. ഫിലിപ്പ് മെറിനെ ആക്രമിക്കുന്നത് കണ്ട സഹപ്രവര്‍ത്തകര്‍ അവിടേക്ക് ഓടിയെത്തിയപ്പോഴേക്ക് ഫിലിപ്പ് കാറുമായി കടന്നു കളഞ്ഞിരുന്നു. പക്ഷേ, സെക്യൂരിറ്റി കാറിന്റെ ലൈസന്‍സ് പ്ലേറ്റിന്റെ ചിത്രങ്ങളെടുത്ത് പൊലീസിന് അപ്പോഴേയ്ക്ക് കൈമാറി.
മെറിനെ ഉടന്‍ തന്നെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിച്ചു. ചോരയില്‍ കുളിച്ച് കിടന്നപ്പോഴും മെറിന്‍ ഉറക്കെ കരഞ്ഞു പറഞ്ഞുകൊണ്ടിരുന്നത്, ”എനിക്കൊരു മോളുണ്ട്”, എന്നായിരുന്നു. ഫിലിപ്പിനെ പിന്നീട് ഹോട്ട്‌സ്പ്രിംഗ്‌സിലെ തന്നെ മറ്റൊരു ഹോട്ടലിലെ മുറിയില്‍ സ്വയം കുത്തിപ്പരിക്കേല്‍പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.