ആറാട്ടുപുഴയില്‍ അയല്‍വാസികളുടെ കൂട്ടത്തല്ല് ; പ്രതികള്‍ ഒളിവിലെന്ന് പോലീസ്

ആലപ്പുഴ: ആറാട്ടുപുഴയില്‍ അയല്‍വാസികളുടെ വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൂട്ടത്തല്ലുകേസിലെ പ്രതികളെ ആരെയും പിടികൂടാനായില്ല. എല്ലാവരും ഒളിവിലാണെന്ന് തൃക്കുന്നപ്പുഴ പോലീസ് പറയുന്നു. ഏറ്റുമുട്ടലില്‍ സാരമായിപരിക്കേറ്റ പെരുമ്പള്ളി നിഖിലാലയത്തില്‍ വാമദേവന്റെ ഭാര്യ ശാന്തയുടെ മൊഴിപ്രകാരം അരുണ്‍രാജ്, ഭാവന, ഗിരീഷ്, രതീഷ്, രമേശന്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.

ഇരുപതിലധികം ആളുകള്‍ ഉള്‍പ്പെട്ട സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്കാണ് പരിക്കേറ്റത്. ആറാട്ടുപുഴ പെരുമ്പള്ളിയിലെ ഈ വഴിയുടെ പേരിലായിരുന്നു കൂട്ടത്തല്ല്. ഒന്നരമീറ്റര്‍ വഴി മൂന്ന് മീറ്ററായി വീതി കൂട്ടണമെന്നാണ് ഒരു വിഭാഗം പറയുന്നത്. മറ്റൊരു ഭാഗം പറയുന്നത് മറിച്ചും. ഒരു മാസത്തിലധികമായി ഇരുവിഭാഗങ്ങളായി തിരിഞ്ഞ് തര്‍ക്കമുണ്ട്. ഞായറാഴ്ച സംഗതി കൈവിട്ടുപോയി. ഭൂമി അളന്ന് തിരിച്ച് പ്രശ്‌നം പരിഹരിക്കാനാണ് ആറാട്ടുപുഴ പഞ്ചായത്തിന്റെ ശ്രമം.